ക്രൂരമായ പീഡനം: കഴുത്തിൽ ചങ്ങലയുമായി ആറ് കിലോമീറ്റർ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി യുവതി

മംഗീദായ് തൻവാർ (ഇടത്) സർദാർ സിങ് (വലത്) |Photo:Social Media
രാജ്‌ഗഡ് : മധ്യപ്രദേശിലെ രാജ്‌ഗഡ് ജില്ലയിൽ ക്രൂരമായ ഗാർഹിക പീഡനം. കഴുത്തിൽ ഇരുമ്പ് ചങ്ങലയിട്ട് പൂട്ടി, ചൂടുള്ള ഇരുമ്പ് വടികൊണ്ട് പൊള്ളലേൽപ്പിക്കപ്പെട്ട യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി. മംഗീദായ് തൻവാർ എന്ന യുവതിയാണ് ആറ് കിലോമീറ്ററോളം നടന്ന് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ബിൽച്ചിപ്പൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ ഭർത്താവ് സർദാർ സിങ് തൻവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 10-ന് രാത്രി മദ്യപിച്ചെത്തിയ സർദാർ സിങ് ഭാര്യ മംഗീദായുമായി വഴക്കിടുകയും മരക്കൊമ്പും വടിയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പൊലീസിൽ പരാതിപ്പെടാൻ പുറത്തിറങ്ങിയ യുവതിയെ വഴിമധ്യേ വെച്ച് ഭർത്താവ് തടഞ്ഞുനിർത്തി വീണ്ടും മർദ്ദിച്ച് വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
വീട്ടിലെത്തിച്ച ശേഷം യുവതിയുടെ കഴുത്തിൽ ഇരുമ്പ് ചങ്ങലയിട്ട് വീടിന്റെ തൂണിൽ പൂട്ടിയിട്ടു. തുടർന്ന് ഗ്യാസ് സ്റ്റൗവിൽ ഇരുമ്പ് വടി ചൂടാക്കി യുവതിയെ പൊള്ളലേൽപ്പിച്ചു. വേദനകൊണ്ട് നിലവിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. പിന്നീട് അതിസാഹസികമായി രക്ഷപ്പെട്ടാണ് യുവതി പോലീസ് സ്റ്റേഷനിൽ എത്തിയത്.










0 comments