print edition മധ്യപ്രദേശിൽ ബിജെപി സർക്കാർ 1.20 ലക്ഷം തസ്‍തിക വെട്ടിക്കുറച്ചു

പ്രതീകാത്മക ചിത്രം (Photo Credit:ETHRWorld.com)
ഭോപാൽ : യുവാക്കൾക്ക് രണ്ട് ലക്ഷം സർക്കാർ ജോലി വാഗ്‌ദാനം ചെയ്‍ത് അധികാരത്തിലേറിയ മധ്യപ്രദേശിലെ ബിജെപി സർക്കാർ 1.20 ലക്ഷം തസ്‍തിക വെട്ടിക്കുറച്ചു. പൊതുമരാമത്ത്, ശുചീകരണം തുടങ്ങിയ വിഭാഗങ്ങളിലെ തസ്‍തികകളാണ് നിർത്തലാക്കിയത്. മരാമത്ത് വിഭാഗത്തിലെ 16,810 തസ്‌തികകളും ശുചീകരണമേഖലയിലെ 55,808 തസ്‌തികകളും വെട്ടിക്കുറച്ചു.
സ്ഥിരം തസ്‌തികകളിൽ ഇപ്പോഴുള്ള പുറംപണി ജീവനക്കാരെ 2027 മാർച്ചോടെ പിരിച്ചുവിടാനും നിർദേശിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യത കുറയ്‍ക്കുന്നതിനാണ് ഈ തീരുമാനമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. റോഡ്, ജലസേചനം, കെട്ടിട നിർമാണം തുടങ്ങിയ പദ്ധതികൾക്കായി താൽക്കാലികമായി നിയമിച്ചവരെയാണ് കൂട്ടത്തോടെ പിരിച്ചുവിടുന്നത്.
അവരുടെ കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ജസ്‌വീന്ദർ സിങ് പ്രസ്‌താവനയിൽ പറഞ്ഞു.തസ്‍തികകൾ നിർത്തലാക്കുന്നതിന് പകരം നിലവിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ഒഴിവുള്ള തസ്‌തികകളിൽ നിയമനം നടത്തി രണ്ട് ലക്ഷം സർക്കാർ ജോലികൾ എന്ന വാഗ്‌ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










0 comments