ad
Deshabhimani

രാജ്യത്തെ മതനിരപേക്ഷ ശക്തിയുടെ വളർച്ചയ്ക്ക് കോൺഗ്രസിന്റെ നിലപാട് തടസം: സിപിഐ എം

cpim
വെബ് ഡെസ്ക്

Published on May 25, 2026, 05:42 PM | 2 min read

ന്യൂഡൽഹി: രാജ്യത്ത് ആർഎസ്എസ് - ബിജെപി വർ​ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ മതനിരപേക്ഷ ശക്തിയുടെ വളർച്ചയ്ക്ക് കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് വെല്ലുവിളിയാണെന്ന് സിപിഐ എം. പാർടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കമ്മ്യൂണിക്കയിലാണ് പരാമർശം. ദേശീയതലത്തിൽ വർഗീയ ശക്തികളെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾക്ക് കോൺഗ്രസിന്റെ സങ്കുചിത രാഷ്ട്രീയ നിലപാടുകൾ തിരിച്ചടിയാകുന്നു. ബദൽ മതേനിരപേക്ഷ സഖ്യത്തെ ദുർബലപ്പെടുത്തുന്ന കോൺഗ്രസ് സമീപനത്തെ സിപിഐ എം രൂക്ഷമായി വിമർശിച്ചു. മതനിരപേക്ഷ ഉറപ്പാക്കാൻ ഇടതുപക്ഷവും മറ്റ് മതേതര ശക്തികളും ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിനെതിരെ കോൺഗ്രസ് നേതാക്കൾ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ പാർടി കേന്ദ്ര കമ്മിറ്റി അപലപിച്ചു.


ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ അതിർത്തി നിർണ്ണയ പ്രക്രിയയുടെ പേരിൽ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി തെരഞ്ഞെടുപ്പ് ഭൂപടം മാറ്റാൻ ശ്രമിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയ്ക്കാനാണ് ഈ നീക്കം. വനിതാ സംവരണം നടപ്പിലാക്കുന്നതിനെ അതിർത്തി നിർണ്ണയവുമായി മനഃപൂർവ്വം ബന്ധിപ്പിച്ചിരിക്കുന്നു. ബിജെപിക്ക് സ്വാധീനം കുറവുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം പാർലമെന്റിലും മറ്റും കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ബിജെപി തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ സർക്കാർ സ്ഥാപനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ്.


വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധനയുടെ പേരിൽ ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശമാണ് നിഷേധിച്ചത്. വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ജുഡീഷ്യറി പരാജയപ്പെട്ടു. ഒരു രാഷ്ട്രീയ പാർടിയുടെ താൽപ്പര്യങ്ങൾക്കായി വോട്ടർ പട്ടികയിൽ ഇത്രയധികം കൃത്രിമം കാണിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. ഇത് മൊത്തത്തിലുള്ള തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തകർക്കുന്നതാണ്. ഇനിയും 17 സംസ്ഥാനങ്ങളിൽ കൂടി എസ്‌ഐആർ നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കം അപകടകരമാണ്. ഇതിന് സുപ്രീം കോടതിയുടെ വ്യക്തമായ അനുമതിയില്ലെന്നും സിപിഐ എം ചൂണ്ടിക്കാട്ടുന്നു.


എസ്‌ഐ‌ആർ പ്രക്രിയയുടെ പേരിൽ ബിഹാറിൽ 5 ലക്ഷം റേഷൻ കാർഡുകൾ പിൻവലിച്ചു. ബംഗാളിൽ അപ്പീലുകൾ തീർപ്പാക്കാതെ തന്നെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. ഇത് ജനാധിപത്യ വിരുദ്ധവും പൗരത്വത്തെ തരംതാഴ്ത്താനുള്ള ശ്രമവുമാണ്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ദളിതർക്കും ആദിവാസികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. സാധാരണക്കാർക്ക് നീതി തേടുന്നത് ദുഷ്കരമാക്കുന്നു. ലൈംഗിക കുറ്റവാളികളെ ബിജെപി നേതാക്കൾ സംരക്ഷിക്കുന്നുവെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.


തൊഴിലുറപ്പ് പ​ദ്ധതി നിർത്തലാക്കി പുതിയ വിബിജി റാം ജി നിയമം കൊണ്ടുവന്നതിനെയും അതിലെ ഡിജിറ്റൽ നിർബന്ധിത വ്യവസ്ഥകളെയും സിപിഐ എം ശക്തമായി എതിർക്കുന്നുവെന്നും ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റി യോ​ഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും വർദ്ധിക്കുന്നു. ഇന്ധനവിലയിലെ വൻ വർദ്ധനവ്, എൽപിജി നിയന്ത്രണങ്ങൾ, ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം എന്നിവ ജനജീവിതം ദുസ്സഹമാക്കുന്നു. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിലും, സ്വേച്ഛാധിപത്യ-കോർപ്പറേറ്റ് നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നതിലും സിപിഐ എം ഉറച്ചുനിൽക്കും. കണ്ടെത്തുന്ന ബലഹീനതകൾ പരിഹരിക്കാൻ പാർടി തലത്തിൽ ഉടനടി നടപടികൾ സ്വീകരിക്കുമെന്നും എം എ ബേബി വ്യക്തമാക്കി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home