14 ൽ നിന്ന് 10 ലേയ്ക്ക്..? ഗാർഹിക സിലിണ്ടറുകളിലെ അളവ് കുറച്ചേയ്ക്കും, കടുംവെട്ടിന് ഒരുങ്ങുന്നു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തിൽ തുടരുന്ന പാചക വാതക പ്രതിസന്ധിയിൽ എണ്ണകമ്പനികൾ കടുംവെട്ടിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗാർഹിക ആവശ്യത്തിനായുള്ള സിലിണ്ടറുകളിലെ അളവ് 10 കിലോ ആയി കുറച്ചേയ്ക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്. നിലവിൽ നൽകുന്ന സിലിണ്ടറുകളുടെ അടവ് 14.2 കിലോ ആണ്. ഹോർമുസ് കടലിടുക്കിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിതരണം തടസ്സപ്പെട്ടതോടെ നേരിടുന്ന ക്ഷാമത്തെ മറികടക്കാനാണ് പുതിയ നീക്കം.
നിലവിൽ പുതിയ എൽപിജി കപ്പലുകളൊന്നും ഇന്ത്യൻ തീരത്തേക്ക് വരുന്നില്ലെന്നാണ് വ്യവസായ മേഖലയിൽ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞയാഴ്ച ഹോർമുസ് കടലിടുക്ക് കടന്നുകിട്ടിയ ചുരുക്കം ചില കപ്പലുകളിലാകട്ടെ, രാജ്യത്തെ ഒരു ദിവസത്തെ ഉപയോഗത്തിന് മാത്രമുള്ള ഇന്ധനമാണ് ഉണ്ടായിരുന്നത്. സാധാരണഗതിയിൽ ഒരു കുടുംബത്തിന് 35 മുതൽ 40 ദിവസം വരെ ലഭിക്കുന്ന സിലിണ്ടറിൽ 10 കിലോയായി കുറച്ചാലും ഏകദേശം ഒരു മാസത്തിനടുത്ത് ഉപയോഗിക്കാൻ കഴിയുമെന്നുമാണ് എണ്ണ കമ്പനികളുടെ വാദം.
നിലവിൽ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനായി നഗരമേഖലകളിൽ 25 ദിവസവും, ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായി ഏർപ്പെടുത്തിയിരുന്നു. വാണിജ്യ സിലിണ്ടറുടെ ക്ഷാമം മൂലം രാജ്യത്തെ ഹോട്ടലുകൾക്ക് പൂട്ടുവീഴുകയാണ്. ചിലർ വിറകടുപ്പിൽ പാകം ചെയ്ത് പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമം നടത്തി വരികയാണ്. ഈ സാഹചര്യത്തിലാണ് കമ്പനികളുടെ പുതിയ നീക്കം.










0 comments