print edition പാഠപുസ്‌തകത്തിൽ 'ലവ് ജിഹാദ്'എന്ന് പ്രചാരണം; ഹിന്ദി ചാനലുകൾ വാർത്ത നീക്കണം

ന്യൂഡൽഹി: എൻസിഇആർടി പാഠപുസ്‌തകത്തിൽ "ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്ന് വാർത്ത നൽകിയ ഹിന്ദി ന്യൂസ് ചാനലുകൾക്കെതിരെ നടപടിയുമായി ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ്സ് അതോറിറ്റി(എൻബിഡിഎസ്എ). ഇന്ത്യ ടിവി, ന്യൂസ് 18 മധ്യപ്രദേശ് ന്യൂസ് 18 ഛത്തീസ്ഗഡ്, സീ മധ്യപ്രദേശ്, സീ ഛത്തീസ്ഗഡ്, സീ ന്യൂസ്, എബിപി ന്യൂസ് എന്നീ ചാനലുകളോടാണ് മതവിദ്വേഷമുണ്ടാക്കുംവിധം സംപ്രേഷണം ചെയ്‌ത വാർത്താപരിപാടികൾ നീക്കാൻ നിർദേശിച്ചത്.
ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്നും ചാനലുകളുടെ പരിപാടി വസ്‌തുതാവിരുദ്ധവും ചട്ടലംഘനവുമാണെന്നും അതോറിറ്റി വ്യക്തമാക്കി. വെബ്സൈറ്റിൽനിന്നും യുട്യൂബിൽനിന്നും മറ്റ് പ്ലാറ്റ്ഫോമുകളിൽനിന്നും വീഡിയോകൾ നീക്കി ഒരാഴ്‌ചയ്‌ക്കകം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
എൻസിഇആർടിയുടെ മൂന്നാം ക്ലാസ് പരിസ്ഥിതി പഠനത്തിലെ "ചിട്ടി ആയി ഹെ' എന്ന ഭാഗമാണ് മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ഹിന്ദുത്വ തീവ്രവാദികളുണ്ടാക്കിയ "ലവ് ജിഹാദ്' ആഖ്യാനവുമായി ചേർത്ത് വളച്ചൊടിച്ചത്. റീന എന്ന കഥാപാത്രം അഹമ്മദ് എന്ന കഥാപാത്രത്തിന് കത്തെഴുതുന്നതായാണ് പാഠഭാഗം. ഇതാണ് "ലവ് ജിഹാദ്'ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യാഖ്യാനിച്ച് വാർത്ത നൽകിയത്.
ഹിന്ദു പെൺകുട്ടി മുസ്ലിം യുവാവിന് കത്തെഴുതി, ലവ് ജിഹാദിന്റെ കത്തുകൾ, പരിസ്ഥിതി പാഠപുസ്‌തകത്തിൽ ലവ് ജിഹാദ് പഠിപ്പിക്കുന്നു, "റീന' എന്തിനാണ് "അഹമ്മദിന്' കത്തെഴുതുന്നത് തുടങ്ങിയ തലക്കെട്ടുകളിലായിരുന്നു വാർത്ത.










0 comments