അഴിമതി തടയാനുള്ള ലോക്പാലിന് വൻ ധൂർത്ത്; 7 ബിഎംഡബ്ള്യൂ വാങ്ങാൻ ടെൻഡർ, ചെലവ് അഞ്ച് കോടിയോളം

ന്യൂഡൽഹി: രാജ്യത്തെ അഴിമതി കേസുകൾ അന്വേഷിക്കാനും പൊതുപ്രവർത്തകരുടെ ദുർനടപടികൾക്കെതിരെ നടപടിയെടുക്കാനും രൂപീകരിച്ച ലോക്പാലിന് വൻ ധൂർത്ത്. ലോക്പാലിന്റെ ചെയർപേഴ്സണും എട്ട് അംഗങ്ങൾക്കുമായി വാങ്ങുന്നത് കാറിന് 70 ലക്ഷം രൂപയോളം വിലവരുന്ന ഏഴ് ബി.എം.ഡബ്ല്യു 3 സീരീസ് 330 എൽ.ഐ കാറുകൾ.
മൊത്തം അഞ്ച് കോടി രൂപയോളം പൊതുഖജനാവിൽ നിന്ന് ചെലവഴിച്ച് നടത്തുന്ന ഈ ധൂർത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അഴിമതിക്കെതിരെ പോരാടാൻ നിയോഗിച്ച സ്ഥാപനം തന്നെ നികുതിദായകന്റെ പണം ഉപയോഗിച്ച് ഇത്രയും വലിയ ആഡംബരം കാണിക്കുന്നത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമായാണ് വിമർശിക്കപ്പെടുന്നത്.
വാഹനം ഡെലിവറി ചെയ്ത് രണ്ടാഴ്ചക്കുള്ളിൽ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും ബി.എം.ഡബ്ല്യു കാറുകൾ സുരക്ഷിതമായി ഓടിക്കുന്നതിനുള്ള പരിശീലനം നൽകണമെന്നും ടെൻഡർ രേഖയിൽ പറയുന്നു. ലോക്പാൽ അധ്യക്ഷന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും സുപ്രീം കോടതി ജഡ്ജിമാർക്കും തുല്യമാണ്.
ഈ പദവികൾക്ക് യോജിച്ച വാഹനം എന്ന പേരിലാണ് ഈ ആഡംബര കാറുകൾ വാങ്ങുന്നത്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ അഴിമതി വിരുദ്ധ സമിതിയുടെ വിവിധ പദവികൾ അലങ്കരിക്കുന്നവരാണ് ഇത്തരത്തിലുള്ള പരസ്യമായ ധൂർത്ത് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.










0 comments