ലോക്കോ പൈലറ്റുമാരുടെ ദുരിതം : മുൻപിലുള്ളത് പോരാട്ടത്തിന്റെ വഴി മാത്രം- ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: ലോക്കോ പൈലറ്റുമാരെ റെയിൽവേ ചൂഷണം ചെയ്യുകയാണെന്നും ഇതവസാനിപ്പിക്കുന്നതിന് പോരാട്ടത്തിന്റെ വഴി മാത്രമേ മുൻപിലുള്ളുവെന്നും സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ്. ഡൽഹി ജന്തർ മന്തറിൽ ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ(എഐഎൽആർഎസ്‌എ) സംഘടിപ്പിച്ച ധർണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്കോ പൈലറ്റുമാരുൾപ്പെടെയുള്ള റെയിൽവേ തൊഴിലാളികൾ വിശ്രമം ഇല്ലാതെ തൊഴിലെടുക്കകയാണ്. 18,000 മുകളിൽ ലോക്കോ പൈലറ്റ് തസ്‌തികകളാണ് റെയിൽവേയിൽ ഒഴിഞ്ഞുകിടക്കുന്നത്. ഇൗ ഒഴിവുകൾ നികത്താൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല. സ്വകാര്യവത്‌കരണത്തിലൂടെ റെയിൽവേയേ കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് കൈമാറുകയാണ്. തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. തൊഴിൽ കോഡുകൾക്ക് അനുസൃതമായി ഹയർ ആൻഡ് ഫയർ നയം പ്രയോഗിക്കുന്നു. ലോക്കോപൈലറ്റുമാരുടെ വിഷയം പാർലമെന്റിൽ ഉയർത്തുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ ഹേമലത, എഐഎൽആർഎസ്‌എ സെക്രട്ടറി ജനറൽ കെ സി ജയിംസ്, പ്രസിഡഡന്റ് ആർ ആർ ഭഗത് തുടങ്ങിയവരും ധർണയിൽ സംസാരിച്ചു. 17 സോണുകളിൽ നിന്നുള്ള ജീവനക്കാർ ധർണയിൽ പങ്കെടുത്തു. റണ്ണിംഗ് അലവൻസ് 25 ശതമാനം വർധിപ്പിക്കുക, റണ്ണിംഗ് അലവൻസിന്റെ ആദായനികുതി ഇളവ് പരിധി 10,000ൽ നിന്ന് 30,000 ആയി ഉയർത്തുക, കിലോമീറ്ററേജ് അലവൻസിലെ അപാകതകൾ പരിഹരിക്കുക, പ്രതിദിന ജോലി സമയം 8 മണിക്കൂറാക്കുക, തുടർച്ചയായ രാത്രി ഡ്യൂട്ടി രണ്ടായി ചുരുക്കുക, ആസ്ഥാനത്ത് 16 മണിക്കൂർ വിശ്രമവും 30 മണിക്കൂർ പ്രതിവാര വിശ്രമവും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് ധർണ്ണ. ശനിയാഴ്‌ച അവകാശ പ്രഖ്യാപന കൺവെൻഷനും സംഘടിപ്പിക്കും.










0 comments