ബിഹാറിൽ 71 കോടിയിലധികം വിലമതിക്കുന്ന മദ്യവും പണവും പിടികൂടി

ന്യൂഡൽഹി: ബിഹാറിൽ 71 കോടിയിലധികം വിലമതിക്കുന്ന മദ്യവും പണവും പിടികൂടി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ പിടിച്ചെടുത്ത പണം, മയക്കുമരുന്ന്, മദ്യം, വിലയേറിയ ലോഹങ്ങൾ എന്നിവയുടെ കണക്കാണ് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടത്. 2016-ൽ മദ്യം നിരോധിച്ചതു മുതൽ ബിഹാർ ഡ്രൈ സ്റ്റേറ്റാണ്.
ചൊവ്വാഴ്ച വരെ 71.32 കോടി രൂപയുടെ പണം, മദ്യം, മയക്കുമരുന്ന്, വിലയേറിയ ലോഹങ്ങൾ, സൗജന്യ വസ്തുക്കൾ എന്നിവ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ ഏജൻസികൾ നടത്തിയ ഏകോപിത പ്രവർത്തനങ്ങളിലൂടെയാണ് ഇവ പിടിച്ചെടുത്തത്.
നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 14 നാണ് വോട്ടെണ്ണൽ. പരാതികൾ 100 മിനിറ്റിനുള്ളിൽ പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബീഹാറിലുടനീളം 824 ഫ്ലൈയിംഗ് സ്ക്വാഡുകളെ വിന്യസിച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു. സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ അല്ലെങ്കിൽ ഇസിനെറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പൗരന്മാർക്കും രാഷ്ട്രീയ പാർട്ടികൾക്കും മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.









0 comments