print edition ബംഗാളിൽ നില മെച്ചപ്പെടുത്തി ഇടതുമുന്നണി


സ്വന്തം ലേഖകൻ
Published on May 06, 2026, 12:00 AM | 1 min read
ന്യൂഡൽഹി: ബംഗാളിൽ രണ്ട് സീറ്റിൽ ജയിച്ച ഇടതുമുന്നണി അഞ്ച് മണ്ഡലങ്ങളിൽ രണ്ടാമതെത്തി. 57 മണ്ഡലങ്ങളിൽ ഇരുപതിനായിരത്തിലേറെ വോട്ടുനേടാനുമായി. സിപിഐ എം 36 മണ്ഡലങ്ങളിലും സഖ്യകക്ഷിയായ ഐഎസ്‌എഫ് 21 മണ്ഡലങ്ങളിലും ഇരുപതിനായിരത്തിലേറെ വോട്ടുനേടിയത്. 96 മണ്ഡലങ്ങളിൽ പതിനായിരത്തിലേറെയും 14 മണ്ഡലങ്ങളിൽ പതിനായിരത്തിനടുത്തും വോട്ടുനേടി.
മൂർഷിദാബാദ് ജില്ലയിലെ ഡോംകൽ മണ്ഡലത്തിൽ സിപിഐ എമ്മിന്റെ മുസ്‌തഫിസുർ റഹ്‌മാൻ 107882 വോട്ട് നേടി ജയിച്ചു. തൃണമൂലിന്റെ ഹുമയൂൺ കബീറിനെ 16296 വോട്ടിനാണ് മുസ്‌തഫിസുർ തോൽപ്പിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ 80442 വോട്ടോടെ മണ്ഡലത്തിൽ രണ്ടാമതായിരുന്നു മുസ്‌തഫിസുർ. മൂർഷിദാബാദ് ജില്ലയിലെ ജാലംഗിയിൽ 67168 വോട്ടുനേടി സിപിഐ എമ്മിന്റെ യൂനുസ് അലി ഖാൻ രണ്ടാമതെത്തി. 2021ലെ തെരഞ്ഞെടുപ്പിനേക്കാൾ 23000ത്തിലേറെ വോട്ട് യൂനുസ് അധികം നേടി.
തൃണമൂലിന്റെ ബാബർ അലിയാണ് മണ്ഡലത്തിൽ ജയിച്ചത്. ഭഗവൻഗോളയിൽ സിപിഐ എമ്മിന്റെ മഹമദുൾ ഹസൻ 49590 വോട്ടുനേടി രണ്ടാമതെത്തി. ബിജെപിക്കാണ് മണ്ഡലത്തിൽ ജയം. ഉത്തർപ്പാരയിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മീനാക്ഷി മുഖർജി 49820 വോട്ട് നേടി. റാണിനഗറിൽ സിപിഐ എമ്മിന്റെ ജമാൽ ഹുസൈൻ 48387 വോട്ട് നേടി മികച്ച പ്രകടനം കാഴ്‌ചവച്ചു. കോൺഗ്രസിനാണ് മണ്ഡലത്തിൽ ജയം. ഖാർഗ്രാമിൽ സിപിഐ എമ്മിന്റെ ധ്രുബ്‌ജ്യോതി സാഹ 41944 വോട്ടും ജാദവ്‌പ്പുരിൽ ബികാഷ് രഞ്‌ജൻ ഭട്ടാചാര്യ 41148 വോട്ടും നേടി.
കരൺ ദീഗിയിൽ സിപിഐ എമ്മിന്റെ മുഹമ്മദ് ഷഹാബുദ്ദീൻ 39414 വോട്ടും ഡം ഡം ഉത്തറിൽ യുവനേതാവ് ദീപ്‌സിത ധർ 38428 വോട്ടും നേടി.
2818360 വോട്ടാണ് സിപിഐ എം സ്ഥാനാർഥികൾക്ക് ആകെ നേടിയത്. ഭാംഗർ മണ്ഡലത്തിൽ ഐഎസ്‌എഫിന്റെ നവ്‌സാദ് സിദ്ദിഖി 126555 വോട്ട് നേടി മണ്ഡലം നിലനിർത്തി. കാന്നിങ് പൂർവ്വ, ദേഗാംഗ, ഹരോവ മണ്ഡലങ്ങളിൽ ഐഎസ്‌എഫ് രണ്ടാമതെത്തി.











0 comments