print edition എസ്‌ഐആർ ; ബംഗാളിൽ ഇടതുപക്ഷ പാർടികൾ പ്രതിഷേധിച്ചു

ഇടതുമുന്നണിയുടെ നേതൃത്വത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ച്. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, സുജൻ ചക്രവർത്തി, കനീനിക ഘോഷ് തുടങ്ങിയവർ മുൻനിരയിൽ
ഗോപി
Published on Mar 05, 2026, 03:15 AM | 1 min read
കൊൽക്കത്ത
വോട്ടർപ്പട്ടിക സുതാര്യവും കുറ്റമറ്റതുമാക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണിയുടെയും മറ്റ് ഇടതുപക്ഷ പാർടികളുടെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന നടപടി പൂർത്തിയായി ഫെബ്രുവരി 28ന് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 63.66 ലക്ഷത്തിലധികം ആളുകളെ നീക്കിയിരുന്നു.
സുപ്രീംകോടതി നിർദേശ പ്രകാരം ആറു ലക്ഷത്തോളം പേരുകൾ പുനഃപരിശോധിക്കുന്നുണ്ട്. തെരഞ്ഞടുപ്പിന് മുന്പായി പരിശോധനപൂർത്തിയാക്കി അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കാൻ പറ്റിയേക്കില്ല. അങ്ങനെയെങ്കിൽ വലിയ വിഭാഗം ആളുകൾ പട്ടികയ്‌ക്ക് പുറത്താകും.
അർഹരായ എല്ലാവരുടേയും പേര് വോട്ടെടുപ്പിന് മുൻപായി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, സുജൻ ചക്രവർത്തി, കനീനിക ഘോഷ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. മാർച്ചിനുശേഷം നിവേദനം നൽകി.
അതേസമയം, വോട്ടർപ്പട്ടികയിൽ പേരുൾപ്പെട്ടിട്ടില്ലാത്തതിനെ തുടർന്നുണ്ടായ മാനസിക സമ്മർദത്തെ തുടർന്ന് ബംഗാളിൽ രണ്ടുപേർ ആത്മഹത്യചെയ്തു.










0 comments