ഹരിയാനയിൽ ഏറ്റുമുട്ടൽ: ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ രണ്ട് പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ രണ്ട് പേർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഹിസാർ സ്വദേശികളായ പ്രവേഷ്, ഹിമാൻഷു എന്നിവരാണ് കൊല്ലപ്പെട്ടത്. ഡൽഹി പൊലീസും ഹരിയാന പൊലീസും സംയുക്തമായി ബഹദൂർഗഡിൽ നടത്തിയ ഓപ്പറേഷനിടെയാണ് സംഭവം. ഇരുവരുടെയും തലയ്ക്ക് ഹരിയാന പൊലീസ് ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ജൂൺ 11ന് ഹൻസിയിൽ ജിം ഓപ്പറേറ്റർ കപിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇവർ. ലോറൻസ് ബിഷ്‌ണോയി, ഹാരി ബോക്‌സർ, അനിൽ പണ്ഡിറ്റ് എന്നിവരുടെ സംഘടിത കുറ്റകൃത്യ ശൃംഖലയുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നു. പ്രതികൾ ബഹദൂർഗഡിൽ എത്തിയെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് സംഘം അവരെ വളയുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു.
പ്രതിരോധത്തിനായി പൊലീസ് നടത്തിയ തിരിച്ചടിയിലാണ് പ്രതികൾക്ക് വെടിയേറ്റത്. ഈ ഏറ്റുമുട്ടലിൽ ഡൽഹി പൊലീസ് കോൺസ്റ്റബിൾ അങ്കിതിന്റെ കാലിനും വെടിയേറ്റു. ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്. പ്രതികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ബഹാദൂർഗഡ് സദർ പൊലീസ് സ്റ്റേഷനിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.










0 comments