'നിധി'ക്കുവേണ്ടി ബലി; കർണാടകത്തിൽ കുഞ്ഞിനെ രക്ഷിച്ചത് അവസാന നിമിഷത്തെ ഫോൺകോൾ

ബംഗളൂരു: കർണാടകയിൽ കുഞ്ഞിനെ ബലി നൽകാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. ബംഗളൂരു ജില്ലയിലെ ഹൊസ്കോട്ടെ സുളിബലെയിലാണ് സംഭവം. വീടിനുള്ളിൽ കുഞ്ഞിനെ കുഴിച്ചിടാൻ ശ്രമം നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി. 'നിധി' ലഭിക്കാൻ കുഞ്ഞിനെ ബലിയർപ്പിക്കാനുള്ള ചടങ്ങുകൾ വീട്ടിൽ നടന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സൂളിബലെ ഗ്രാമത്തിൽ കുഞ്ഞിനെ നരബലി നൽകാൻ ശ്രമിച്ച വാർത്ത ഞെട്ടലോടെയാണ് പുറംലോകം അറിഞ്ഞത്. സാമ്പത്തികമായി മികച്ച നിലയിലുള്ള സെയ്യിദ് ഇംമ്രാൻ എന്നയാൾ എട്ടു മാസം മുൻപ് ഒരു കുടിയേറ്റ തൊഴിലാളിയിൽ നിന്ന് പണം നൽകി വാങ്ങിയ കുഞ്ഞിനെയാണ് ബലി നൽകാൻ ശ്രമിച്ചത്. കുഞ്ഞിന് വ്യാജ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഇയാൾ നേരത്തെ തയ്യാറാക്കിയിരുന്നു.
വീടിനുള്ളിൽ അസ്വാഭാവികമായ രീതിയിൽ തറ കുഴിക്കുന്നതും പ്രത്യേക തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ നൽകിയ വിവരമാണ് വൻ ദുരന്തം ഒഴിവാക്കിയത്. അയൽവാസികൾ അറിയിച്ചതനുസരിച്ച് ശിശു സംരക്ഷണ സമിതി സ്ഥലത്തെത്തുകയും പൊലീസിന്റെ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.










0 comments