തൊഴിലാളി ദ്രോഹ നിയമങ്ങള്‍ പ്രാബല്യത്തിൽ


AKSHAY K P
Published on May 10, 2026, 02:35 AM | 1 min read
ന്യൂഡൽഹി: അവകാശങ്ങള്‍ കവര്‍ന്ന് തൊഴിലാളികളെ അടിമകളാക്കുന്ന നാല് തൊഴിൽ കോഡുകളുടെയും ചട്ടങ്ങൾ മോദി സർക്കാർ വിജ്ഞാപനം ചെയ്‍ത് പ്രാബല്യത്തിലാക്കി. പോരാട്ടങ്ങളിലൂടെ നേടിയെടുത്തതും തൊഴിലാളികളെ ഒരു പരിധിവരെ സംരക്ഷിച്ചിരുന്നതുമായ 29 തൊഴിൽ നിയമങ്ങളെയാണ് ഇല്ലാതാക്കി നാല് തൊഴിൽ കോഡുകളാക്കിയത്. കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ വേതന കോഡ് 2019ലും വ്യവസായബന്ധ കോഡ്, സാമൂഹ്യസുരക്ഷാ കോഡ്, തൊഴിൽസുരക്ഷയും ആരോഗ്യവും തൊഴിൽസാഹചര്യങ്ങളും വ്യവസ്ഥ ചെയ്യുന്ന കോഡ് എന്നിവ 2020ലും കേന്ദ്രസർക്കാർ പാർലമെന്റ് കടത്തി.
നിയമം ലളിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന കോഡുകള്‍ പൂർണമായും തൊഴിലുടമകൾക്ക് അനുകൂലമാക്കി. കരാർവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു. ജോലി സമയം, മിനിമം വേതനം, സാമൂഹിക സുരക്ഷ തുടങ്ങിയ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും, യൂണിയൻ രൂപീകരിക്കാനും കൂട്ടായ വിലപേശലിനും സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും പണിമുടക്കിനുമുള്ള അവകാശങ്ങളും കോഡുകൾ തട്ടിയെടുക്കുന്നു. തൊഴിലാളികൾ കൂട്ടമായി പരാതി നൽകുന്നതിനെ പോലും "സംഘടിത കുറ്റകൃത്യമായി’ വ്യാഖ്യാനിക്കുന്നു.
രാജ്യവ്യാപക പ്രതിഷേധം
തൊഴിൽ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംഘടിപ്പിച്ച ദേശീയ പണിമുടക്കിൽ 30 കോടിയിലേറെ തൊഴിലാളികളാണ് അണിനിരന്നത്. ഇതെല്ലാം അവഗണിച്ചാണ് തൊഴിലാളികളെ കൂടുതൽ പ്രതിസന്ധിയിലേക്ക് ബിജെപി സര്‍ക്കാര്‍ തള്ളിവിടുന്നത്. തൊഴിലാളിദ്രോഹ നടപടിയിൽ ഞായറാഴ്ച മുതൽ സിഐടിയു രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. റാലികളും പ്രകടനങ്ങളും സംഘടിപ്പിക്കണമെന്നും കോഡുകളുടെയും ചട്ടങ്ങളുടെയും പകർപ്പുകൾ കത്തിക്കണമെന്നും സിഐടിയു കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു.











0 comments