കൊൽക്കത്തയിൽ മുസ്ലിം വനിതാ വൈസ് പ്രിൻസിപ്പലിനെ പുറത്താക്കി എബിവിപിക്കാർ ‘ശുദ്ധികലശം’ നടത്തി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊൽക്കത്തയിലെ പ്രസിദ്ധമായ സുരേന്ദ്രനാഥ് ലോ കോളേജിൽ മുസ്ലിം വനിതാ വൈസ് പ്രിൻസിപ്പലിനെ നിർബന്ധിച്ച് രാജിവയ്‌പ്പിച്ചശേഷം എബിവിപിക്കാർ ‘ശുദ്ധികലശം’ നടത്തി. രണ്ടര പതിറ്റാണ്ടിലേറെയായി കോളേജിൽ അധ്യപികയായിരുന്ന മൊഹമ്മദി തറന്നുമിനുനേരെയാണ് എബിവിപി അതിക്രമം.
23 മണിക്കൂറിലേറെ തടഞ്ഞുവച്ചശേഷം ബലം പ്രയോഗിച്ച് രാജികത്തിൽ ഒപ്പുവയ്‌പ്പിക്കുകയായിരുന്നെന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്‌തു. പൊലീസ് സംരക്ഷണത്തിൽ അധ്യപിക പുറത്തിറങ്ങിയ ഉടനെ, എബിവിപിക്കാർ മുറിയിൽ കയറി ചന്ദനത്തിരി കത്തിച്ച് ‘ഗംഗാജലം’ തളിക്കുകയും ‘ശുദ്ധീകരിച്ച’തായി പ്രഖ്യാപിക്കുകയുമായിരുന്നു.
സെപ്‌തംബർ 11നാണ് സംഭവം. സെമസ്റ്റർ പരീക്ഷയെഴുതാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിർദേശിക്കുന്ന ഹാജർ ശതമാനം വേണമെന്ന് നിലപാടെടുത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നം തുടങ്ങുന്നത്. ഓഫീസിൽ തടഞ്ഞുവച്ചശേഷം വിദ്യാർഥികൾ രാജിക്കത്ത് തയ്യാറാക്കിക്കൊണ്ടുവരികയും ഒപ്പിടാൻ നിർബന്ധിക്കുകയുമായിരുന്നെന്ന് മൊഹമ്മദി തറന്നും പറഞ്ഞു.
ജാതിയും മതവും രാഷ്‌ട്രീയവും മുൻനിർത്തി വിദ്യാർഥികൾ അധിക്ഷേപിച്ചെന്നും അശ്ലീല പരാമർശം നടത്തിയെന്നും അധ്യാപിക പറഞ്ഞു. നിർബന്ധിച്ച് ഒപ്പുവയ്‌പ്പിച്ച രാജി അസാധുവാണെന്നുകാട്ടി തറന്നും സർക്കാരിനും സർവകലാശാലയ്‌ക്കും കത്തയച്ചു. ബിജെപി എംഎൽഎ കൗസ്തവ് ബാഗ്ചിയാണ് നിലവിൽ കോളേജ് ഗവേണിങ് ബോർഡ് പ്രസിഡന്റ്.









0 comments