ഉയരെ ശുഭ്രപതാക; പത്തനംതിട്ടയിൽ നാലിൽ മൂന്ന് കോളേജിലും എസ്‌എഫ്‌ഐ

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച പന്തളം എൻഎസ്എസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദം
പത്തനംതിട്ട: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ നാല് കോളേജുകളിൽ മൂന്നിടത്തും യൂണിയൻ സ്വന്തമാക്കി എസ്‌എഫ്‌ഐ. പന്തളം എൻഎസ്‌എസ് കോളേജ്, അടൂർ ഐഎച്ച്‌ആർഡി, കലഞ്ഞൂർ ഐഎച്ച്‌ആർഡി എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളും എസ്എഫ്‌ഐ വിജയിച്ചു. അടൂർ സെന്റ് സിറിൾസ് കോളേജിൽ ചെയർമാൻ, ആർട്‌സ് ക്ലബ് സെക്രട്ടറി, മാഗസിൻ എഡിറ്റർ സീറ്റുകളിൽ എസ്‌എഫ്‌ഐ വിജയിച്ചു.
പോളി തെരഞ്ഞെടുപ്പിൽ സർവം എസ്എഫ്ഐ
വെള്ളിയാഴ്ച നടന്ന പോളിടെക്‌നിക് തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ അഞ്ചിൽ അഞ്ചും നേടി എസ്‌എഫ്‌ഐ. വെണ്ണിക്കുളം ഗവ. പോളിടെക്‌നിക്ക് കോളേജ് കെഎസ്‌യു–എബിവിപി സഖ്യത്തിൽനിന്ന് എസ്‌എഫ്‌ഐ പിടിച്ചെടുത്തു. അടൂർ മണക്കാല ഗവ. പോളിടെക്‌നിക്, വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക്, ആറന്മുള ഗവ. പോളിടെക്‌നിക്, പന്തളം എൻഎസ്‌എസ് പോളിടെക്‌നിക് കോളേജ് അടക്കം അഞ്ചിടത്തും എസ്എഫ്ഐ മുഴുവൻ പാനലിലും ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചു.
കേരള സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടന്ന 71 കോളേജുകളിൽ 62 ഇടത്തും എസ്എഫ്ഐയാണ് വിജയിച്ചത്. തിരുവനന്തപുരത്ത് 31ൽ 29 യൂണിയനുകളും കൊല്ലത്ത് 18ൽ 12 യൂണിയനുകളിലും എസ്എഫ്ഐ മിന്നുംവിജയം നേടി. ആലപ്പുഴ ജില്ലയിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 18ൽ 18കോളേജിലും എസ്എഫ്ഐ വിജയിച്ചു.
ഗവർണറെയും വൈസ് ചാൻസിലർമാരെയും ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കും അതിന് കൂട്ടുനിൽക്കുന്ന യുഡിഎഫ് സർക്കാരിനുമുള്ള വിദ്യാർഥികളുടെ താക്കീതായി ഇൗ ആധികാരിക വിജയം. എസ്‌എഫ്‌ഐയുടെ വിജയത്തിനായി പ്രയത്‌നിച്ച മുഴുവൻ വിദ്യാർഥികളെയും സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവും അഭിവാദ്യം ചെയ്‌തു.









0 comments