തെലങ്കാനയിൽ സ്വകാര്യ ബസ് റെയിൽവേ മേൽപ്പാലത്തിലിടിച്ച് മറിഞ്ഞു; 22 പേർക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം

തെലങ്കാനയിലെ ഖമ്മം ജില്ലയിലുണ്ടായ ബസ് അപകടം |Photo:NDTV
ഖമ്മം : തെലങ്കാനയിലെ ഖമ്മം ജില്ലയിലുണ്ടായ ബസ്സപകടത്തിൽ 22 യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെ പെനുബല്ലി മണ്ഡലിലെ കൊത്ത ലങ്കപ്പള്ളി ഗ്രാമത്തിന് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ട്രാവൽസ് ബസ് റെയിൽവേ മേൽപ്പാലത്തിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്.
ആന്ധ്രാപ്രദേശിലെ ഏലൂരു ജില്ലയിലുള്ള ചെക്കപ്പള്ളി ടൗണിൽ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന കെവിആർ ട്രാവൽസ്
ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ പരിക്കേറ്റ 22 പേരെയും വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ബസിന്റെ അമിതവേഗതയാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട ബസ് റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളിൽ ശക്തമായി ഇടിച്ച ശേഷം റോഡരികിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശത്തെ ചക്രങ്ങൾ ആക്സിൽ ഉൾപ്പെടെ പൂർണമായും വേർപെട്ടു. അപകടം നടന്നയുടൻ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും പിന്നീട് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.










0 comments