കൊമേഴ്ഷ്യൽ സർവീസുകളില്ലാതെയും ഖജുരാഹോ വിമാനത്താവളം യാത്രക്കാരുടെ സംതൃപ്തി സൂചികയിൽ ഒന്നാമത്

മധ്യപ്രദേശിലെ ഖജുരാഹോ വിമാനത്താവളം
ദില്ലി: ഒരൊറ്റ കൊമേഴ്ഷ്യൽ വിമാന സർവീസ് പോലുമില്ലാതിരുന്നിട്ടും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ഉപഭോക്തൃ സംതൃപ്തി സൂചികയിൽ മധ്യപ്രദേശിലെ ഖജുരാഹോ വിമാനത്താവളം രാജ്യത്ത് ഒന്നാം സ്ഥാനം നേടി.
ജൂലൈ മാസം മുതൽ ഖജുരാഹോ വിമാനത്താവളത്തിൽ നിന്ന് കൊമേഴ്ഷ്യൽ വിമാന സർവീസുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വൃത്തി, സുരക്ഷ, ജീവനക്കാരുടെ പെരുമാറ്റം, യാത്രാ സൗകര്യങ്ങൾ തുടങ്ങിയ 33 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി യാത്രക്കാരിൽ നിന്ന് ശേഖരിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണ് ജൂലൈ 1 മുതൽ ഇവിടെ നിന്നുള്ള എല്ലാ കൊമേഴ്ഷ്യൽ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചത്. നേരത്തെ ദില്ലി, വാരണാസി എന്നിവിടങ്ങളിലേക്കായിരുന്നു ഖജുരാഹോയിൽ നിന്ന് വിമാന സർവീസുകൾ ഉണ്ടായിരുന്നത്.
മൺസൂൺ കാലത്തെ താൽക്കാലിക ഇടവേളയ്ക്ക് ശേഷം ഒക്ടോബർ മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഖജുരാഹോ വിമാനത്താവള ഡയറക്ടർ അറിയിച്ചു.









0 comments