‘കേരള സ്റ്റോറി’ പ്രമോഷനിലും വിദ്വേഷ പ്രചാരണം; ഒപ്പമെത്തിച്ച 37 അതിജീവിതരിൽ ഒരാൾ പോലും കേരളത്തിൽ നിന്നില്ല

ന്യൂഡൽഹി: വസ്തുതാവിരുദ്ധമായ കാര്യങ്ങൾ കുത്തിനിറച്ച് കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന 'കേരള സ്റ്റോറി 2' സിനിമയുടെ പുതിയ പ്രമോഷൻ പരിപാടിയും വിവാദത്തിൽ. 'ലവ് ജിഹാദ്' ഇരകളെന്ന അവകാശവാദവുമായി അണിയറ പ്രവർത്തകർ ഡൽഹിയിൽ വാർത്താസമ്മേളനത്തിന് എത്തിച്ച 37 സ്ത്രീകളിൽ ഒരാൾ പോലും കേരളത്തിൽ നിന്നുള്ളവരല്ലെന്ന് വ്യക്തമായി.
വാർത്താസമ്മേളനത്തിൽ ഉടനീളം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ മാത്രം നിരത്തിയായിരുന്നു അണിയറ പ്രവർത്തകരുടെ നാടകം. 'കേരള സ്റ്റോറി' എന്ന് പേരിട്ട ചിത്രത്തിന്റെ പ്രമോഷന് എന്തുകൊണ്ടാണ് കേരളത്തിൽ നിന്ന് ആരും ഇല്ലാത്തതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായും സംവിധായകൻ കാമാഖ്യ നാരായണനും കുഴങ്ങി.
കേരളത്തിലുള്ളവരുടെ വീഡിയോകൾ യൂട്യൂബിലുണ്ടെന്ന ദുർബലമായ ന്യായവാദമാണ് നിർമ്മാതാവ് ഉയർത്തിയത്. രാജ്യത്ത് 'ലവ് ജിഹാദ്' കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്റിലെ മറുപടി ചൂണ്ടിക്കാട്ടിയതോടെ സംവിധായകൻ മാധ്യമപ്രവർത്തകർക്ക് നേരെ തട്ടിക്കയറി.
ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാനായി അണിയറ പ്രവർത്തകർ വാർത്താസമ്മേളനം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങുകയും ചെയ്തു. സിനിമയുടെ ട്രെയിലറിലെ ബീഫ് കഴിക്കുന്നതുൾപ്പെടെയുള്ള വിദ്വേഷ രംഗങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഇതിനകം ഉയർന്നിട്ടുള്ളത്.
കേരളത്തെയും ഒരു പ്രത്യേക വിഭാഗത്തെയും മോശമായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കമാണ് സിനിമയ്ക്ക് പിന്നിലെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. ഒപ്പമെത്തിച്ച സ്ത്രീകൾ യഥാർത്ഥ ഇരകളല്ലെന്നും സിനിമയുടെ പ്രചാരണത്തിനായി കെട്ടിച്ചമച്ചതാണെന്നും ആക്ഷേപമുണ്ട്.










0 comments