ബിഹാറിൽ പ്രളയജലത്തിൽ നിന്നുള്ള മീൻ ഉപയോഗിക്കരുതെന്ന് നിർദേശം; എന്തുകൊണ്ട് ?

ബിഹാറിൽ പ്രളയ ജലത്തിൽ നിന്ന് മീൻ പിടിക്കുന്നവർ ( വീഡിയോ സ്ക്രീൻഷോട്ട്)
നേപ്പാളിൽ നിന്നുള്ള വെള്ളപ്പൊക്കത്തിന്റെ ഫലമായി ബിഹാറിലേക്ക് ഒഴുകിയെത്തിയ പ്രളയജലത്തിൽ നിന്നും മീൻ പിടിക്കുകയോ, കഴിക്കുകയോ, വാങ്ങുകയോ, വിൽക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന സർക്കാർ കർശന ഉത്തരവിറക്കിയിരുന്നു. എന്നാൽ അത് എന്തുകൊണ്ടാണെന്നറിയാമോ?
നിരവധി ആരോഗ്യപരമായ ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് ബിഹാർ ക്ഷീര, മത്സ്യബന്ധന, മൃഗവിഭവ വകുപ്പ് ജനങ്ങൾക്ക് ഇത് സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശം നൽകിയത്.
പ്രളയജലത്തിലൂടെ ഒഴുകി വന്ന മീനുകളായതിനാൽ ഇവയുടെ ഉറവിടം വ്യക്തമല്ല. അതിനാൽ തന്നെ ഭക്ഷ്യയോഗ്യമായ മത്സ്യമാണോ എന്നും ഉറപ്പിക്കാനാവില്ല. ഗന്ധക് നദിയിലൂടെയാണ് പ്രളയജലം ബിഹാറിലേക്ക് ഒഴുകിയെത്തുന്നത്. ചില മാംസഭോജികളായ മീനുകളും പ്രളയ ജലത്തിലൂടെ ബിഹാറിലേക്കെത്തുന്നുണ്ട്. പ്രളയജലത്തിലൂടെ വരുന്ന മത്സ്യങ്ങൾ മലിനജലവും ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും ഭക്ഷിച്ചിട്ടുണ്ടാകാം. അതുവഴി ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗകാരികളുടെ വാഹകരാകാം ഇത്തരം മീനുകൾ. ഇവയെ പിടിക്കുന്നവർക്കും ഭക്ഷിക്കുന്നവർക്കും പലവിധ രോഗങ്ങൾ വരാനുള്ള സാധ്യതകൾ കൂടുതലാണ്.
പെട്ടെന്ന് കേടുവരുന്ന മീനുകളായതിനാൽ ചത്തുപൊങ്ങിയ നിലയിൽ കാണുന്ന ഇത്തരം മത്സ്യങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. അത്തരം മത്സ്യങ്ങൾ കഴിച്ചതിനെത്തുടർന്ന് നിരവധിപേർക്ക് ഛർദ്ദി, കഠിനമായ വയറിളക്കം, വയറുവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്നു. മീനുകൾ ഭക്ഷിച്ചവരിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ വൈദ്യസഹായം തേടണം. ജലാശയങ്ങളിലെ സ്ഥിതിഗതികൾ പൂർണ്ണമായും സാധാരണ നിലയിലാകുന്നതുവരെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് മീൻ പിടികൂടാതിരിക്കുക.










0 comments