കോമഡി ഷോയിൽ മൃതദേഹങ്ങളെ അധിക്ഷേപിച്ചു; വനിതാ ഡോക്ടർക്കെതിരെ നടപടി, നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു

ഡോ. സെജൽ പവാർ
മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡ് ഷോയ്ക്കിടെ പുരുഷ മൃതദേഹങ്ങളെ അധിക്ഷേപിച്ച സംഭവത്തിൽ വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടി. മുംബൈയിലെ കെഇഎം ഹോസ്പിറ്റലും മെഡിക്കൽ കോളേജ് അധികൃതരും എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. ഒപ്പം കാമ്പസ് ഹോസ്റ്റല്‍ പരിസരങ്ങളിൽ പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി.
സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ടെന്നായിരുന്നു പ്രണീത് മോറെയുടെ ഷോയിൽ ഡോ. സെജൽ പവാർ പറഞ്ഞത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നു. രൂക്ഷ പ്രതികരണങ്ങൾ ഉയർന്നതോടെയാണ് ഡോക്ടർക്കെതിരെ ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ വീഡിയോയിലുള്ളത് സെജൽ പവാർ തന്നെയാണെന്ന് കോളേജ് അധികൃതർ സ്ഥിരീകരിച്ചു. പിന്നാലെയാണ് നടപടി.
വിദ്യാർഥിനിയുടെ പരാമർശങ്ങൾ തികച്ചും അനുചിതവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. അന്വേഷണ വേളയിൽ സെജൽ വികാരാധീനയാവുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പരാമർശത്തിൽ മാപ്പ് ചോദിക്കുന്നതായും ഇനി ആവർത്തിക്കില്ലെന്നും പറയുന്ന വീഡിയോ സെജൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.









0 comments