കർണാടകയിൽ മഴക്കെടുതി; മണ്ണിടിച്ചിലിൽ കുടിയേറ്റ തൊഴിലാളിയുടെ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

സമീപത്തെ മറ്റൊരു ഷെഡിൽ താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിക്ക് അപകടത്തിൽ പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്
ശിവമൊഗ്ഗ: കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുടിയേറ്റ തൊഴിലാളിയുടെ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു. ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ജില്ലയിലെ ഇന്ദിരാ നഗർ പ്രദേശത്ത് രാത്രി മുഴുവൻ പെയ്ത കനത്ത മഴയെ തുടർന്ന് പുലർച്ചെ 2.30 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്.
മണ്ണിടിച്ചിലിൽ കുടുംബം താമസിച്ചിരുന്ന താൽക്കാലിക ഷെഡ് പൂർണമായും മണ്ണിനടിയിലാകുകയായിരുന്നു. മരിച്ചവർ കൊപ്പൽ ജില്ലയിലെ കൊക്കരെഗരു സ്വദേശികളായ മല്ലികാർജുന്‍ (35), ഭാര്യ നാഗവേണി (28), ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി തൊഴിലാവശ്യത്തിനായി ശിവമൊഗ്ഗയിലെത്തിയ ഇവർ തൊഴിലാളികൾക്കായി ഒരുക്കിയ താൽക്കാലിക ഷെഡിലായിരുന്നു താമസിച്ചിരുന്നത്. സംഭവവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തു. അപകടത്തിൽ സമീപത്തെ മറ്റൊരു ഷെഡിൽ താമസിച്ചിരുന്ന ഒരു തൊഴിലാളിക്കും ഗുരുതരമായി പരിക്കേറ്റു. ഇയാളെ രക്ഷപ്പെടുത്തി തീർത്ഥഹള്ളിയിലെ ജയചാമരാജേന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലനാട് മേഖലയിൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
മൺസൂൺ കാലത്ത് മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിലെ താൽക്കാലിക ഷെഡുകളിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികളിലേക്കാണ് ഈ ദുരന്തം ശ്രദ്ധ ക്ഷണിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.










0 comments