അധികാരമേറ്റ് രണ്ട് ദിവസം; കർണാടക കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; മന്ത്രി രാജിവെച്ചു

ആർ രാമലിംഗ റെഡ്ഡി, ഡി കെ ശിവകുമാർ
ബംഗളൂരു: അധികാരവടംവലിക്കൊടുവിൽ സിദ്ധരാമയ്യയെ മാറ്റി ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായിട്ടും കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു. വകുപ്പ് വിഭജനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ആർ രാമലിംഗ റെഡ്ഡി രാജിവെച്ചു. ശിവകുമാർ മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വെറും രണ്ട് ദിവസത്തിന് ശേഷമാണ് രാമലിംഗയുടെ രാജി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബംഗളൂരു നഗരത്തിലുള്ള സമയത്താണ് ഈ രാജി എന്നതും ശ്രദ്ധേയമാണ്.
ബംഗളൂരു വികസന വകുപ്പ് തനിക്ക് നൽകാമെന്ന് മുൻപ് നൽകിയ ഉറപ്പിൽ നിന്ന് മുഖ്യമന്ത്രി ശിവകുമാർ "യു-ടേൺ" എടുത്തതായി റെഡ്ഡി ആരോപിച്ചു. രണ്ടര വർഷത്തിന് ശേഷം ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോൾ ഈ വകുപ്പ് തനിക്ക് കൈമാറാമെന്ന ധാരണയിൽ 2023ൽ തന്നെ ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയിരുന്നതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
"ഞാൻ വീണ്ടും വീണ്ടും അപമാനിക്കപ്പെട്ടു, ഇനിയിത് സഹിക്കാൻ കഴിയില്ല. സ്വന്തം മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാനാകില്ല"- റെഡ്ഡി പറഞ്ഞു.
കഴിഞ്ഞ 53 വർഷമായി താൻ കോൺഗ്രസിനൊപ്പമുണ്ടെന്നും, മന്ത്രിസ്ഥാനം രാജിവെച്ചാലും പാർടിയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പ് വിഭജനത്തിൽ അതൃപ്തിയുമായി മുതിർന്ന നേതാവ് കെ എച്ച് മുനിയപ്പയും രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് ആണ് മുനിയപ്പയ്ക്ക് നൽകിയിരുന്നത്. എന്നാൽ സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ് വേണമെന്നാണ് മുനിയപ്പയുടെ ആവശ്യം.









0 comments