print edition കർണാടക കോൺഗ്രസ് പട ഡൽഹിയിൽ; മന്ത്രിക്കസേരയ്ക്കായി 30 എംഎൽഎമാർ


എം അഖിൽ
Published on Apr 13, 2026, 12:00 AM | 1 min read
ന്യൂഡൽഹി : കർണാടക മന്ത്രിസഭ പുനഃസംഘടനയിൽ മന്ത്രിപദംതേടി കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ രാഹുൽ ഗാന്ധിയെ കാണാൻ ഡൽഹിയിൽ. 30 എംഎൽഎമാരാണ് കോൺഗ്രസ് ആസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഉടൻ പുനഃസംഘടന നടത്താൻ നിർദേശിക്കണം, മികച്ച വകുപ്പ് ഭരിക്കാൻ കിട്ടണം എന്നീ രണ്ട് ആവശ്യങ്ങളാണ് ഇവർക്കൊല്ലാം ഉന്നയിക്കാനുള്ളത്. അടുത്തിടെ പൂർത്തിയായ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ മന്ത്രിസഭ പുനഃസംഘടനയെന്ന ആവശ്യം കോൺഗ്രസ് എംഎൽഎമാർ ശക്തമായി ഉന്നയിച്ചിരുന്നു. ‘ചില നേതാക്കൾക്ക് അഞ്ച് തവണവരെ അവസരം നൽകി. ചിലർക്ക് പ്രാപ്‌തി തെളിയിക്കാൻ ഒറ്റ അവസരം പോലും കിട്ടിയിട്ടില്ല.
അങ്ങനെയുള്ളവരെകൂടി ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നാണ് നേതൃത്വത്തോട് അഭ്യർഥിക്കാനുള്ളത്’– കോൺഗ്രസ് എംഎൽഎ ബേലൂർ ഗോപാലകൃഷ്‌ണ പ്രതികരിച്ചു. അശോക് പട്ടാൻ ഉൾപ്പെടെ മറ്റ് എംഎൽഎമാരും ഇതേ നിലപാടിലാണ്.
2023ൽ മന്ത്രിസഭ രൂപീകരിച്ചപ്പോൾ അതിൽ ഉൾപ്പെടുത്താത്ത നേതാക്കളെ രണ്ട് വർഷത്തിന് ശേഷമുള്ള പുനഃസംഘടനയിൽ ഉൾപ്പെടുത്താമെന്ന് സിദ്ധരാമയ്യ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ, ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞിട്ടും പുനഃസംഘടന നടത്തുന്നില്ല. ഇൗ സാഹചര്യത്തിൽ, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവരെ നേരിൽകണ്ട് ആവശ്യം അറിയിക്കാനാണ് എംഎൽഎമാരുടെ ശ്രമം. 30 എംഎൽഎമാരിൽ 25 പേർക്കെങ്കിലും നല്ല വകുപ്പുകൾ ലഭിക്കുന്ന തരത്തിൽ വിശാലമായ പുനഃസംഘടനതന്നെ വേണമെന്നാണ് എംഎൽഎമാരുടെ നിലപാട്. വലിയ വാഗ്‌ദാനങ്ങളുമായി ബിജെപി ചുറ്റും കറങ്ങുന്പോൾ കടുത്ത നടപടികളിലേക്ക് കടക്കാൻ തങ്ങളെ നിർബന്ധിതരാക്കരുതെന്നും എംഎൽഎമാർ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകുന്നു.











0 comments