ഇംപീച്ച്‌മെന്റ് നടപടിക്കിടെ രാജി; ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ പാർലമെന്ററി അന്വേഷണം നിർത്തിവെച്ചു

ന്യൂഡൽഹി: വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത വൻതുക കണ്ടെത്തിയ സംഭവത്തിൽ മുൻ ജഡ്ജി യശ്വന്ത് വർമ്മയ്‌ക്കെതിരെ നടന്നു വന്നിരുന്ന അന്വേഷണം പാർലമെന്ററി സമിതി അവസാനിപ്പിച്ചു. ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ അദ്ദേഹം രാജിവെച്ച പശ്ചാത്തലത്തിലാണ് നടപടി.
സുപ്രീംകോടതി ജഡ്ജി ജെ അരവിന്ദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയിരുന്നത്. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് സമിതി ലോക്സഭയ്ക്ക് കൈമാറും.
കഴിഞ്ഞ മാർച്ചിലാണ് ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് ചാക്കുകളിൽ കെട്ടിയ നിലയിൽ വലിയ അളവിൽ പണം കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് അദ്ദേഹത്തെ ദില്ലി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയോഗിച്ച സമിതി നടത്തിയ പ്രാഥമിക പരിശോധനയിൽ അഴിമതി ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർലമെന്റിൽ അദ്ദേഹത്തെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അമ്പരപ്പിച്ച സംഭവമായിരുന്നു ഒരു ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്നുള്ള ഈ പണവേട്ട. എന്നാൽ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ അദ്ദേഹം പദവി രാജിവെക്കുകയായിരുന്നു.
ജഡ്ജി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ ഇംപീച്ച്‌മെന്റ് നടപടികൾക്ക് പ്രസക്തിയില്ലെന്ന് കണ്ടാണ് പാർലമെന്ററി സമിതി അന്വേഷണം നിർത്തിവെച്ചത്.










0 comments