പശ്ചിമേഷ്യൻ പ്രതിസന്ധി: പ്രവാസികൾക്കായി പ്രത്യേക പുനരധിവാസ പാക്കേജ് വേണം; ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും പുനരധിവാസവും അടിയന്തിര പരിഗണനയ്ക്ക് വിധേയമാക്കണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ മേഖലയിലായി ഒരു കോടിയിലധികം ഇന്ത്യക്കാർ തൊഴിൽനേടി കഴിയുന്നുണ്ടെന്നും, അതിൽ ഗണ്യമായൊരു വിഭാഗം മലയാളികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ വിദേശനാണ്യ വരവിന്റെ വലിയൊരു വിഹിതവും ഈ പ്രദേശത്തുനിന്നാണെന്നും, അതിനാൽ അവിടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ സർക്കാർ ഉറപ്പാക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷത്തെ തുടർന്ന് ഇതിനകം തന്നെ നാട്ടിലേക്ക് മടങ്ങിയവർക്കും വരാനിരിക്കുന്നവർക്കുമായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിനൊപ്പം, അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെയും അദ്ദേഹം വിമർശിചു. 2003 ലെ വാജ്‌പേയി സർക്കാരിനെ മാതൃകയാക്കി ഇരുസഭകളും ഒറ്റക്കെട്ടായി ഇറാനുമേലുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശത്തെ തള്ളിപ്പറയണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.
ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടികളെ ഇന്ത്യ എതിർക്കണമെന്നും ഇരുസഭകളും ഒറ്റക്കെട്ടായി ഈ അധിനിവേശ പ്രവണതയെ തള്ളിക്കളയുന്ന പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രധാനമന്ത്രി ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ യുദ്ധത്തിനെതിരെ വ്യക്തമായ നിലപാട് പ്രഖ്യാപിക്കാൻ തയ്യാറായില്ലെന്നും ജോൺ ബ്രിട്ടാസ് വിമർശിച്ചു.
ആഗോള വേദികളിൽ സമാധാനത്തിനും നയതന്ത്രപരമായ പരിഹാരങ്ങൾക്കും വേണ്ടി നിലകൊണ്ടിരുന്ന ഇന്ത്യ, ഇത്തരത്തിലുള്ള നിർണായക ഘട്ടങ്ങളിൽ മൗനം പാലിക്കരുതെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് ശശി തരൂർ ഇന്ത്യയുടെ നിശബ്ദതയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായ ഇന്ത്യ അങ്ങനെയല്ല ചെയ്യേണ്ടത്. ഈ വിഷയത്തിൽ തരൂരിനെയല്ല മാതൃകയാക്കേണ്ടത്. അദ്ദേഹം കൂട്ടിച്ചേർത്തു.











0 comments