'പെൺശബ്ദങ്ങളെ നിശബ്ദമാക്കുന്ന ജ്ഞാനപീഠം': വിമർശനവുമായി ചിന്മയി

ചെന്നൈ: തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിൽ വ്യാപക വിമർശനം. പുരസ്കാരം നൽകാനുള്ള തീരുമാനം നാണംകെട്ട നിലപാടാണെന്ന് ഗായിക ചിന്മയി ശ്രീപദ പറഞ്ഞു. നിലപാടുകൊണ്ടും വേറിട്ട ശബ്ദംകൊണ്ടും ആലാപനംകൊണ്ടും തരംഗമായി മാറിയ ചിന്മയി വൈരമുത്തുവിനും രാധാരവിക്കുമെതിരെയുണ്ടായ മീ ടു വിവാദത്തിൽ ശക്തമായ നിലപാടുകളെടുത്തിരുന്നു. സമൂഹത്തിൽ തുറന്നടിച്ചതോടെ തനിക്ക് അവസരങ്ങൾ നഷ്ടമായെന്നും എങ്കിലും പോരാട്ടം തുടരുമെന്നും അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Related News
ചിന്മയി എക്സിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണ രൂപം
"വ്യത്യസ്ത പ്രായത്തിലുള്ള നിരവധി സ്ത്രീകൾ തങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് 2018ൽ ഒരു പ്രമുഖ ഗാനരചയിതാവിനെതിരെ രംഗത്തുവരികയുണ്ടായി. എന്നാൽ ആ സ്ത്രീകളുടെ കൂട്ടായ പ്രതിഷേധങ്ങളെ നിശബ്ദമാക്കിക്കൊണ്ട്, ഇന്ന് ജ്ഞാനപീഠം ആ വ്യക്തിക്ക് നൽകപ്പെട്ടിരിക്കുകയാണ്. ജയകാന്തനെപ്പോലുള്ള ഒരു മഹാനായ എഴുത്തുകാരന്റെ പേരിൽ വ്യാജ കത്ത് ചമച്ചുവെന്ന ആരോപണം നേരിട്ടിട്ടും ഇത്തരം അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തുന്നു എന്നത് പ്രതിഷേധാർഹമാണ്. മുൻപ് കേരളത്തിൽ നിന്നുള്ള ഒരു കമ്മിറ്റി ഇദ്ദേഹത്തിന് ഒഎൻവി കുറുപ്പ് അവാർഡ് പ്രഖ്യാപിച്ചെങ്കിലും, സാംസ്കാരിക കേരളത്തിൽ നിന്നുള്ള ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആ തീരുമാനം പിൻവലിക്കേണ്ടി വന്നു. സ്വന്തം സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നവരും നീതിക്കായി കാത്തിരിക്കുന്നവരുമായ ഒരുപാട് സ്ത്രീകളുടെ ശബ്ദം ഇവിടെ അവഗണിക്കപ്പെടുകയാണ്. ഈ നീതികേടിനായി ഞാൻ വലിയ വില നൽകേണ്ടി വന്നു, പോരാട്ടം തുടരുന്ന ഓരോ സ്ത്രീയും ഈ നിശബ്ദമാക്കലിന് ഇരയാണ്."
തമിഴ് സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് വൈരമുത്തുവിന് പുരസ്കാരം നൽകുന്നതെന്നാണ് ജൂറി വിലയിരുത്തൽ. 11 ലക്ഷവും വാഗ്ദേവതാ ശില്പവും ഫലകവുമടങ്ങുന്നതാണ് രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കമാരമായ ജ്ഞാനപീഠം. തമിഴ് സാഹിത്യത്തിന് 2002ന് ശേഷം ജ്ഞാനപീഠം ലഭിക്കുന്നത് 2025ൽ വൈരമുത്തുവിലൂടെയാണ്. പത്മഭൂഷൺ, പത്മശ്രീ എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.










0 comments