സർക്കാർ ജോലി ലഭിക്കാൻ വേണ്ടി വാടകക്കൊലയാളികളെ ഉപയോഗിച്ച് അച്ഛനെ കൊന്നു; മകൻ അറസ്റ്റിൽ

ധൻബാദ്: സർക്കാർ ജോലി ലഭിക്കാൻ വേണ്ടി അച്ഛനെ കൊലപ്പെടുത്താൻ കൊലയാളികളെ വാടകയ്‌ക്കെടുത്ത മകൻ അറസ്റ്റിൽ. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലാണ് സംഭവം. കൽക്കരി പൊതുമേഖലാ സ്ഥാപനമായ ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിലെ (ബിസിസിഎൽ) ജീവനക്കാരനായിരുന്ന തുളേശ്വർ നോനിയയാണ് 19ന് കൊല്ലപ്പെട്ടത്. നോനിയയുടെ ജോലി ലഭിക്കാനായി മകൻ വിജയ് ചൗഹാനാണ് കൊലയാളികളെ ഏർപ്പാടാക്കിയത്. സർക്കാർ ജോലിക്കാരനായ അച്ഛന്റെ മരണശേഷം ആശ്രിതനിയമനം വഴി ജോലി ലഭിക്കാനായാണ് മകൻ കൊലയാളികളെ ഏർപ്പാടാക്കിയതെന്ന് പൊലീസ് പറഞ്ഞു.
ജൂൺ 19 ന് രാത്രിയാണ് കൊല നടന്നത്. വിജയ് ചൗഹാനൊപ്പം വാടക കൊലയാളികളായ അമിത് സിംഗ്, അഖിലേഷ് മല്ല എന്നിവരെയും അറസ്റ്റ് ചെയ്തതായി ധൻബാദ് റൂറൽ പൊലീസ് സൂപ്രണ്ട് എസ് മുഹമ്മദ് യാക്കൂബ് പറഞ്ഞു. ബിസിസിഎല്ലിൽ രണ്ട് വർഷത്തെ സേവനം മാത്രം ബാക്കിനിൽക്കെയാണ് നോനിയ കൊല്ലപ്പെടുന്നത്. പിതാവിന്റെ മരണശേഷം ആശ്രിതനിയമനം വഴി കൽക്കരി ഖനിയിൽ സ്ഥിര ജോലി നേടാൻ ആഗ്രഹിച്ച വിജയ് ദിവസങ്ങളായി ഗൂഢാലോചന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ബറോറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബദൗര കോളനിയിൽ താമസിക്കുന്ന മല്ല, സിംഗ് എന്നീ രണ്ട് കൂട്ടാളികളുമായി ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ചൗഹാൻ കൂട്ടാളികൾക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പൊലീസ് പറഞ്ഞു മുൻകൂറായി പണം നൽകിയിരുന്നില്ല.
കൊലപാതകത്തിൽ സംശയിക്കപ്പെടാതിരിക്കാനായി ചൗഹാൻ അന്നേദിവസം ബീഹാറിലെ ഔറംഗാബാദിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനുണ്ടെന്ന് പിതാവിനോട് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പദ്ധതി പ്രകാരം, വെള്ളിയാഴ്ച രാത്രി നോനിയയുടെ ഷിഫ്റ്റ് അവസാനിച്ചപ്പോൾ സിംഗും മല്ലയും അവരുടെ ബൈക്കിൽ നോനിയയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കല്ലുകൊണ്ട് അടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തെളിവുകൾ നശിപ്പിക്കാനായി കൊലയാളികൾ നോനിയയുടെ മുഖം വികൃതമാക്കിയ ശേഷം സംഭവം റോഡപകടമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം വലിച്ചിഴച്ച് പ്രധാന റോഡിൽ ഉപേക്ഷിച്ചു. എഎംപി കോളിയറിയിലെ ബിസിസിഎൽ സിസ്റ്റത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നോനിയ സിങ്ങിനും മല്ലയ്ക്കും ഒപ്പം സഞ്ചരിച്ചത് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നോനിയയുടെ മകന്റെ പങ്ക് വ്യക്തമായത്.










0 comments