ഗാസ ചർച്ചയിൽ പങ്കെടുത്തതിന് പിന്നാലെ അപകീർത്തിപ്പെടുത്താൻ ശ്രമം
“ദൈവത്തിലേക്ക്” വൈറൽ വീഡിയോ വ്യാജമെന്ന് ജാവേദ് അക്തർ

ദൈവത്തിലേക്ക് എന്ന തലക്കെട്ടോടെ തന്റെ പേരിൽ വൈറലായ വീഡിയോ വ്യാജമെന്ന് പ്രശസ്ത എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. താൻ "ദൈവത്തിലേക്ക് തിരിഞ്ഞു" എന്ന് അവകാശപ്പെടുന്ന വൈറൽ വീഡിയോ കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും അതിന് ഉത്തരവാദിയായ വ്യക്തിക്കെതിരെ നിയമ നടപടി തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
എക്സ് ഹാൻഡിലിലെ ഒരു കുറിപ്പിലാണ് എ ഐ നിർമ്മിത വ്യാജ വീഡിയോയ്ക്ക് എതിരെ ജാവേദ് അക്തർ പ്രതികരിച്ചത്. അസംബന്ധം എന്നാണ് വിശേഷിപ്പിച്ചത്. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ തന്നെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചാണ് എന്നും വിശദമാക്കി.
“ഞാൻ ഒരു വിശ്വാസിയല്ല, എനിക്ക് ഒരു മതവിശ്വാസമില്ല . ഒരു തരത്തിലുള്ള ആത്മീയതയിലും ഞാൻ വിശ്വസിക്കുന്നില്ല" എന്ന് ജാവേദ് അക്തർ പല അഭിമുഖങ്ങളിലും പരസ്യമായി വ്യക്തമാക്കിയിരുന്നു. വൈറൽ വീഡിയോ സംബന്ധിച്ച് സൈബർ പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

ഗാസ, ദൈവം, നീതി എന്ന വിഷയത്തിൽ ഒരു പൊതുചർച്ചയിൽ അക്തർ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് തലയിൽ തൊപ്പി വെച്ച നിലയിൽ അദ്ദേഹത്തെ അപമാനിക്കുന്ന നിർമ്മിത ബുദ്ധി വീഡിയോ പുറത്തുവന്നത്.
സെലിബ്രിറ്റികളുടെ ഇത്തരം എഐ നിർമ്മിത ഉള്ളടക്കം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നത് തുടർച്ചയാവുകയാണ്. രശ്മിക മന്ദണ്ണ, കങ്കണ റണാവത്ത്, കത്രീന കൈഫ്, അക്ഷയ് കുമാർ തുടങ്ങിയ അഭിനേതാക്കൾ ഇവയിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.










0 comments