print edition ലാത്തിക്കും തോക്കിനും മീതെ ജനസമുദ്രം

ന്യൂഡൽഹി: തോക്കുകളും ലാത്തികളും കൊണ്ട് വിദ്യാർഥി മുന്നേറ്റങ്ങളെ അടിച്ചമർത്താമെന്ന കേന്ദ്രസർക്കാരിന്റെ അഹങ്കാരത്തിന് മറുപടിയുമായി ജന്തർമന്തറിൽ ജനസമുദ്രം ഇരമ്പുന്നു. മോദിസർക്കാരിന്റെ ക്രൂരത മറച്ചുവയ്ക്കാൻ മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും, സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന സത്യങ്ങൾ രാജ്യത്തുടനീളം വലിയ പ്രതിഷേധ തരംഗമാണ് സൃഷ്ടിക്കുന്നത്. മുൻദിവസങ്ങളെക്കാൾ കൂടുതലാളുകൾ ചൊവ്വാഴ്‌ചയും ജന്തർമന്തറിലെ സമരവേദിയിലെത്തി.
രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് പാർലമെന്റ് മാർച്ചിനെത്തിയ നിരവധി പേർ ഡൽഹിയിൽ തുടരുകയാണ്. സിജെപിക്കും വിദ്യാർഥികൾക്കും യുവാക്കൾക്കും ഐക്യദാർഢ്യവുമായി വനിതാ സംഘടനകളുമുണ്ട്. പ്രക്ഷോഭകർക്ക് ഭക്ഷണവുമായി നിരവധി സന്നദ്ധ സംഘടനകളും ഡൽഹിയിലെ പഴകച്ചവടക്കാരും രംഗത്ത് എത്തി.
വാങ്‌ചുക്കിനെ ആശുപത്രിയിൽ തടവിലാക്കിയെങ്കിലും അദ്ദേഹത്തിന്റെ കിടക്ക സിജെപി പ്രവർത്തകർ അതുപോലെ സുക്ഷിച്ചിട്ടുണ്ട്. വാങ്‌ചുക്കിന്റെ ചിത്രം കിടക്കയിൽ സ്ഥാപിച്ചിരിക്കുകയാണ്. വാങ്‌ചുക്കിനെ അന്യായമായി തടവിലാക്കിയതിനെതിരെ ഡൽഹിയിലെ ആശുപത്രികളിലെ ഡോക്‌ടർമാർ പ്രതിഷേധമറിയിച്ചു.
ബോളിവുഡിൽ നിന്നുൾപ്പെടെ നിരവധി അഭിനേതാക്കളും സമൂഹമാധ്യമങ്ങളിൽ സിജെപിക്ക് പിന്തുണ അറിയിച്ചു. അഭിനേതാക്കളായ ആശാ നേഗി, ടൊവിനോ തോമസ്, വിസ്‌മയ മോഹൻലാൽ, ഇമ്രാൻ ഖാൻ, ആര്യ ബബ്ബർ, ലിസ റായ്, ഗായിക ജസ്‌ലീൻ റോയൽ, സാമൂഹ്യ പ്രവർത്തക യോഗിത ഭയാന തുടങ്ങിയവർ പൊലീസ് അടിച്ചമർത്തലിനെതിരെ രംഗത്തെത്തി.
ഒളിന്പിക് മെഡൽ ജേതാവ് മനു ഭാക്കർ, നടി സോനാക്ഷി സിൻഹ എന്നിവരെല്ലാം നേരത്തെത്തന്നെ വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്തുണ്ട്. മറ്റ് രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും സമരത്തിന് പിന്തുണയറിയിച്ചു.










0 comments