കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ചു; ജയ്പൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂർ-ഡൽഹി ദേശീയ പാതയിൽ കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. അമിതവേഗതയിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാരണാസി സ്വദേശികളായ പൂജ സിംഗ്, ഭർത്താവ് വിവേക് കുമാർ, വിവേകിന്റെ മാതാവ് ബസന്തി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചന്ദ്‌വാജി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിൽപൂരിലായിരുന്നു അപകടം.
പത്തംഗ സംഘം സഞ്ചരിച്ചിരുന്ന കാർ, ഖാട്ടുശ്യാംജി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട കാർ വലിയ വേഗതയിൽ ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാറിന്റെ എഞ്ചിൻ പുറത്തേക്ക് തെറിച്ചുപോവുകയും വാഹനം രണ്ടായി പിളരുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്.
പരിക്കേറ്റ ഏഴ് പേരെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. വികാസ് (34), അതിഥി (34), നിക്കി (28), ഷിബു (2), കുക്കു (ഒന്നര വയസ്സ്), അൻഷു (19), ദീപ്‌രാജ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അമിതവേഗതയോ അല്ലെങ്കിൽ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് ഡൽഹി-ജയ്പൂർ ദേശീയ പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പൊലീസ് എത്തി വാഹനങ്ങൾ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇന്ത്യയിലെ ദേശീയ പാതകളിൽ അപകടങ്ങൾ വർധിച്ചുവരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2025-ന്റെ ആദ്യ ആറ് മാസത്തിനുള്ളിൽ മാത്രം 27,000-ത്തിലധികം ആളുകൾക്ക് ഹൈവേ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തെ രാജ്യസഭയെ അറിയിച്ചിരുന്നു.










0 comments