ചരിത്രനേട്ടവുമായി ഏഴുവയസുകാരൻ; പാക് കടലിടുക്ക് നീന്തിക്കടന്ന് ഇഷാങ്ക്

പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച ഏഴുവയസുകാരൻ ഇഷാങ്ക് സിങ് | Photo Credit: ArgusNews/Facebook
ന്യൂഡൽഹി : ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ ഇഷാങ്ക് സിങ്. ദിവസേന ഏഴ് മുതൽ എട്ട് മണിക്കൂർ വരെ നീളുന്ന തീവ്രമായ പരിശീലനമാണ് ഈ വിജയത്തിന് കരുത്തേകിയത്. നേട്ടത്തിന് പിന്നിൽ മാസങ്ങൾ നീണ്ട കഠിനപരിശ്രമമാണെന്ന് അമ്മ മനിഷ.
ഏപ്രിൽ 30നാണ് ഇഷാങ്ക് 29 കിലോമീറ്റർ ദൈർഘ്യമുള്ള പാക് കടലിടുക്ക് നീന്തിക്കടന്നത്. ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് ആരംഭിച്ച നീന്തൽ 9 മണിക്കൂർ 50 മിനിറ്റ് കൊണ്ട് തമിഴ്‌നാട്ടിലെ ധനുഷ്കോടിയിൽ അവസാനിച്ചു.
മൂന്ന് വയസ് മുതൽ നീന്തൽ പഠിച്ചു തുടങ്ങിയതാണ് ഇഷാങ്ക്. തുടക്കം മുതൽ തന്നെ ദീർഘദൂര നീന്തലിൽ വലിയ താല്പര്യമുണ്ടായിരുന്നു മനിഷ പറയുന്നു. "റാഞ്ചിയിലെ വിവിധ സ്വിമ്മിംഗ് പൂളുകളിലായിരുന്നു അവൻ ആദ്യം പരിശീലിച്ചിരുന്നത്. എന്നാൽ പാക് കടലിടുക്ക് നീന്തിക്കടക്കാൻ പ്രത്യേകമായി തയ്യാറെടുക്കുന്നതിനായി കഴിഞ്ഞ ആറ് മാസമായി ധുർവ ഡാമിലെ തുറന്ന ജലാശയത്തിൽ അവൻ പരിശീലനം നടത്തി വരികയായിരുന്നു." അവർ കൂട്ടിച്ചേർത്തു.
ചെറിയ പ്രായത്തിൽ ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഇഷാങ്ക് വെള്ളത്തിൽ ചെലവഴിക്കുമായിരുന്നു. അങ്ങനെയാണ് ഈ നേട്ടം സാധ്യമാക്കിയത്. റാഞ്ചിയിൽ ഒരു സ്വകാര്യ ആശുപത്രി നടത്തുന്ന മനിഷ കൂട്ടിച്ചേർത്തു.
ഈ നേട്ടം കൈവരിക്കാനായതിൽ അതീവ സന്തോഷമുണ്ടെന്നും ഇതിലും വലിയ ലക്ഷ്യങ്ങൾ ഇനി തന്റെ മുന്നിലുണ്ട്. പാക് കടലിടുക്ക് രണ്ട് വശത്തേക്കും നീന്തിക്കടക്കുക എന്നതാണ് എന്റെ സ്വപ്നം, ഏഴ് വയസുകാരനായ ഇഷാങ്ക് പറഞ്ഞു.
ക്രിക്കറ്റ് താരം എം എസ് ധോണിയുടെ വിദ്യാലയമായ ശ്യാംലിയിലെ ജവഹർ വിദ്യ മന്ദിറിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ഇഷാങ്ക്. യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ 'ഏറ്റവും വേഗത്തിൽ പാക് കടലിടുക്ക് നീന്തിക്കടന്ന പ്രായം കുറഞ്ഞ താരത്തിനുള്ള' എന്ന പദവിയും തേനിയിലെ ഓപ്പൺ വാട്ടർ സ്വിമ്മിംഗ് അക്കാദമിയുടെ '2026 ഔസാറ്റ് വേൾഡ് റെക്കോർഡും' ഇഷാങ്കിന് ലഭിച്ചു.
വളരെ ചെറിയ പ്രായത്തിൽ തന്നെ ഇഷാങ്ക് അസാമാന്യമായ കായികക്ഷമത പ്രകടിപ്പിച്ചിരുന്നതായി ഇഷാങ്കിന്റെ പരിശീലകരായ അമൻ കുമാർ ജയ്‌സ്വാൾ, ബജ്‌റംഗ് കുമാർ എന്നിവർ പറയുന്നു.










0 comments