"മിനാബ്168"മായി ഇന്ത്യയിലേക്ക്; ബ്രിക്സ് ചർച്ചകൾക്കായി അരാഗ്ചി ഡൽഹിയിൽ

"മിനാബ്168" എന്നെഴുതിയ വിമാനത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി (Photo: ANI)
ന്യൂഡൽഹി: ബ്രിക്‌സ് (BRICS) യോഗത്തിൽ പങ്കെടുക്കാനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഡൽഹിയിലെത്തി. പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം തെഹ്‌റാനിൽ നിന്നുള്ള ആദ്യത്തെ ഉന്നതതല നയതന്ത്ര സന്ദർശനമാണിത്. യുദ്ധകാലത്ത് ഇറാനിലെ മിനാബിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 168 പെൺകുട്ടികളുടെ ഓർമ്മയ്ക്കായി "മിനാബ്168" എന്ന് പേരിട്ടിട്ടുള്ള വിമാനത്തിലാണ് അരാഗ്ചി ഇന്ത്യയിൽ എത്തിയത്.
ബ്രിക്‌സിന്റെ നിലവിലെ ചെയർമാൻ എന്ന നിലയിൽ ഇന്ത്യയാണ് ഈ യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. അമേരിക്ക-ഇസ്രയേൽ ശത്രുത അവസാനിപ്പിക്കാൻ ഇന്ത്യ തങ്ങളുടെ സ്വതന്ത്രമായ നിലപാടുമായി മുന്നോട്ടുപോകണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയ സാഹചര്യം ബ്രിക്സിൽ ചർച്ചയാകും. കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തുമെന്നാണ് സൂചന. പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അത് ആഗോള ഊർജ്ജ വിതരണ ശൃംഖലയിൽ ഉണ്ടാക്കുന്ന ആഘാതവുമാണ് ചർച്ചകളിലെ പ്രധാന വിഷയം.











0 comments