ഇറാനിൽ കൊല്ലപ്പെട്ടവരുടെ സംഖ്യ 35 ആയി, 1200 പേർ കസ്റ്റഡിയിൽ

ഇറാനിൽ രൂക്ഷമായ നാണ്യപ്പെരുപ്പത്തിനും സാമ്പത്തിക പ്രതിസന്ധികൾക്കുമിടെ ഒരാഴ്ചയായി തുടരുന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. സംഘർഷങ്ങൾക്കിടെ 1,200 ൽ അധികം ആളുകളെ കസ്റ്റഡിയിലെടുത്തതായും യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇറാനിലെ 31 പ്രവിശ്യകളിൽ 27 എണ്ണത്തിലും കലാപം പടർന്നു. 250 ലധികം സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.
250 ഓളം പോലീസ് ഉദ്യോഗസ്ഥർക്കും, ഓൾ-വോളണ്ടിയർ ബാസിജ് സേനയിലെ 45 അംഗങ്ങൾക്കും പ്രകടനങ്ങളിൽ പരിക്കേറ്റതായി ഏജൻസികൾ റിപ്പോർട് ചെയ്തു.
ഇറാൻ സർക്കാർ മൊത്തത്തിലുള്ള സ്ഥിതിവിവരക്കണക്കുകളോ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സുരക്ഷാ തന്ത്രങ്ങളും അടിയന്തര പദ്ധതികളും അവലോകനം ചെയ്യുന്നതിനായി അടിയന്തര യോഗം ചേർന്നു.
പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സംയമനത്തിനും സംഭാഷണത്തിനും ആഹ്വാനം ചെയ്തു. സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനി 'കലാപകാരികൾ'ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആഹ്വാനം നൽകി.
വർദ്ധിച്ചുവരുന്ന മരണസംഖ്യ അമേരിക്കൻ ഇടപെടലിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുതായി ചർച്ചകളുണ്ട്. "സമാധാനപരമായി പ്രതിഷേധക്കുന്നവരെ അക്രമാസക്തമായി കൊലപ്പെടുത്തിയാൽ" അമേരിക്ക "അവരുടെ രക്ഷയ്‌ക്കെത്തുമെന്ന്" വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ഇതിനിടയിലാണ് ശനിയാഴ്ച യുഎസ് സൈന്യം എല്ലാ അന്താരാഷ്ട്ര മര്യാദകളും മറികടന്ന് ഇറാന്റെ ദീർഘകാല സഖ്യകക്ഷിയായ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കി പിടിച്ച് കൊണ്ടു പോയത്.











0 comments