ഹിമാചലിൽ കനത്ത മഴ: മൂന്ന് മരണം, 49 റോഡുകൾ അടച്ചു

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴ. മഴക്കെടുതിയിൽ മൂന്ന് പേർ മരച്ചു. കാംഗ്ര, ഷിംല ജില്ലകളിലിയി രണ്ട് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മണ്ടി ജില്ലയിൽ ഉയരത്തിൽ നിന്ന് വീണും മറ്റൊരാൾ മരിച്ചു. ഇതോടെ ഈ മൺസൂൺ സീസണിലെ ആകെ മരണസംഖ്യ 12 ആയി ഉയർന്നു. ഈ സീസണിൽ ഇതുവരെ സംസ്ഥാനത്തിന് 1,527 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് കണക്ക്.
കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ 49 റോഡുകൾ അടച്ചു. കുളു (30), ചമ്പ (10), സിർമൗർ (3), ലഹൗൾ-സ്പിതി (2), മണ്ടി (2), ഉന (2) എന്നിവിടങ്ങളിലെ റോഡുകൾ ആണ് അടച്ചിട്ടിരിക്കുന്നത്. അവശിഷ്ടങ്ങൾ വീണ് തടസപ്പെട്ടിരുന്ന ഹിന്ദുസ്ഥാൻ-ടിബറ്റ് ദേശീയപാത (NH-5) മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണുമാറ്റി ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുത്തു. മൂന്ന് വൈദ്യുതി ട്രാൻസ്‌ഫോർമറുകളുടെയും 23 ജലവിതരണ പദ്ധതികളുടെയും പ്രവർത്തനം തടസ്സപ്പെട്ടു.
ചമ്പ ജില്ലയിലെ ഭാർമൂർ സബ് ഡിവിഷനിലെ ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കത്തിൽ പാലം ഒലിച്ചുപോയി. സ്ഥലത്ത് കുടുങ്ങിക്കിടന്ന 24 തീർഥാടകരെ ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ഷിംലയുടെ പ്രാന്തപ്രദേശമായ ജുബ്ബർഹട്ടിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (43.5 mm). ബൽദ്വാര (32 mm), സാരഹാൻ (27 mm) എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തു. സാച്ച് പാസിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ കനത്ത മഴക്കാലത്ത് അവിടെ കൂടുതൽ സമയം തങ്ങുന്നത് ഒഴിവാക്കണമെന്ന് ചുര ഭരണകൂടം കർശന നിർദ്ദേശം നൽകി.
ജൂലൈ 4, 5 തീയതികളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഷിംല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച് അലേർട്ട്' പുറപ്പെടുവിച്ചിട്ടുണ്ട്.










0 comments