തീരാപ്പക: മുൻ കാമുകന്റെ ഭാര്യയിൽ എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു; യുവതിയടക്കം നാലുപേർ അറസ്റ്റിൽ

കർനൂൽ: ആന്ധ്രാപ്രദേശിലെ കർനൂലിൽ മുൻ കാമുകന്റെ ഭാര്യയെ എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിയടക്കം നാലുപേർ അറസ്റ്റിൽ. കർനൂൽ സ്വദേശിയായ ബി ബോയ വസുന്ധര (34), അഡോണിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ കൊങ്കെ ജ്യോതി (40), ഇവരുടെ രണ്ട് മക്കൾ എന്നിവരെയാണ് ജനുവരി 24ന് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടർക്ക് നേരെയായിരുന്നു ആക്രമണം. വസുന്ധരയുടെ മുൻ കാമുകന്റെ ഭാര്യയാണ് ഈ ഡോക്ടർ.
തന്റെ മുൻ കാമുകൻ മറ്റൊരു വിവാഹം കഴിച്ചത് അംഗീകരിക്കാൻ വസുന്ധരയ്ക്ക് കഴിഞ്ഞിരുന്നില്ല. ആ ദാമ്പത്യം തകർക്കാനായി അവർ എച്ച്ഐവി കുത്തിവെക്കാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.
സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളിൽ നിന്ന്, ഗവേഷണ ആവശ്യങ്ങൾക്കെന്ന വ്യാജേനയാണ് എച്ച്ഐവി ബാധിച്ച രക്തസാമ്പിളുകൾ പ്രതികൾ സംഘടിപ്പിച്ചത്. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ചു.
ജനുവരി 9ന് ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡോക്ടറെ ബൈക്കിടിച്ച് വീഴ്ത്തി. ബോധപൂർവം അപകടം സൃഷ്ടിച്ച ശേഷം സഹായിക്കാനെന്ന വ്യാജേന വസുന്ധരയും സംഘവും അവിടേക്ക് എത്തി. പരിക്കേറ്റ ഡോക്ടറെ ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വസുന്ധര സിറിഞ്ച് ഉപയോഗിച്ച് രക്തം കുത്തിവെക്കുകയായിരുന്നു. ഡോക്ടർ ബഹളം വെച്ചതോടെ പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
ഡോക്ടറുടെ ഭർത്താവിന്റെ പരാതിയിൽ കർനൂൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഭാരതീയ ന്യായ സംഹിതയിലെ 26(2), 118(1), 272 തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.









0 comments