പതിനഞ്ചുകാരിയെ മൂന്ന് ലക്ഷം രൂപയ്ക്ക് വിവാഹം കഴിപ്പിച്ചെന്ന് ആരോപണം; നാല് പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 15 വയസുകാരിയായ പെൺകുട്ടിയെ മൂന്ന് ലക്ഷം രൂപയ്ക്ക് വിവാഹം കഴിപ്പിച്ചെന്നാരോപിച്ച് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗംഗ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പെൺകുട്ടിയെ കാണാതായതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയുടെ മൊഴിയും മറ്റ് തെളിവുകളും പരിശോധിച്ചതോടെയാണ് മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രവർത്തനം പുറത്തുവന്നത്.
പെൺകുട്ടിയുടെ യഥാർഥ പ്രായം 15 വയസാണെന്നും, എന്നാൽ ആധാർ കാർഡിൽ കൃത്രിമം നടത്തി 21 വയസുകാരിയെന്ന് കാണിച്ചതായും പൊലീസ് കണ്ടെത്തി. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്ത് ഇൻഡോറിലെ രണ്ട് പേർ പണം സമ്പാദിക്കാനും വീട് വാങ്ങിക്കൊടുക്കാമെന്നും വാഗ്ദാനം നൽകി പെൺകുട്ടിയെ വശീകരിച്ചതായി പൊലീസ് പറഞ്ഞു.
പ്രതികൾ പെൺകുട്ടിയുടെ ബന്ധുക്കളെന്ന വ്യാജേന വിവാഹ നടപടികൾ പൂർത്തിയാക്കി വരന്റെ കുടുംബത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വരൻ, ഇയാളുടെ പിതാവ്, മറ്റ് രണ്ട് പേർ എന്നിവരാണ് അറസ്റ്റിലായത്. മനുഷ്യക്കടത്ത് സംഘവുമായി ബന്ധമുള്ള അഞ്ച് പേർ കൂടി ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.










0 comments