ad
Deshabhimani

ഇൻഡിഗോയ്ക്ക് പുതിയ സിഇഒ; മുൻ ബ്രിട്ടിഷ് എയർവേയ്സ് തലവൻ വില്യം വാൽഷിന് ചുമതല

indigo new ceo
വെബ് ഡെസ്ക്

Published on Mar 31, 2026, 07:04 PM | 1 min read

ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡി​ഗോയുടെ സിഇഒ ആയി വില്യം വാൽഷിനെ നിയമിച്ചു.യ മുൻ സിഇഒ ആയ പീറ്റർ എൽബേഴ്‌സ് രാജ്യവ്യാപകമായി വിമാനസർവീസുകൾ മുടങ്ങി ഇൻഡി​ഗോ പ്രതിസന്ധിയിലായതിനു പിന്നാലെ മാർച്ച് ആദ്യം രാജി വച്ചിരുന്നു. ബ്രിട്ടിഷ് എയർവേയ്സിന്റെ മുൻ തലവനായിരുന്ന വില്യം വാൽഷ് നിലവിൽ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ( IATA) ഡയറക്ടർ ജനറലാണ്. എയർലൈനുകളുടെ വ്യാപാര സംഘടനയാണ് ഐഎടിഎ. ഐഎടിഎയിലെ കാലാവധി ജൂലൈ 31 ന് അവസാനിക്കുമെന്നും ആ​ഗസ്ത് 3 ന് വില്യം വാൽഷ് ഇൻഡി​ഗോയ്ക്കൊപ്പം ചേരുമെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. 1979 ൽ എയർ ലിംഗസിൽ കേഡറ്റ് പൈലറ്റായി ജോലി ആരംഭിച്ച വാൽഷ് 2001ൽ അതിന്റെ സിഇഒ ആയി. 2005ൽ ബ്രിട്ടീഷ് എയർവേയ്‌സിന്റെ സിഇഒ ആയി.


64 ശതമാനം വിപണി വിഹിതവും 440 വിമാനങ്ങളുടെ ഫ്ലീറ്റുമുള്ള ഇൻഡി​ഗോ ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനാണ്. 95 ആഭ്യന്തരവും 40-ലധികം അന്താരാഷ്ട്ര സർവീസുകളുമടക്കം 2,200ലധികം പ്രതിദിന വിമാന സർവീസുകൾ ഇൻഡി​ഗോ നടത്തുന്നുണ്ട്. എയർലൈൻ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള വാൽഷിന്റെ പരിചയം ഇൻഡിഗോയെ ശക്തിപ്പെടുത്തുമെന്ന് കരുതുന്നതായി ഇൻഡി​ഗോ ചെയർമാൻ വിക്രം സിംഗ് മേത്ത പറഞ്ഞു.


പൈലറ്റുമാരുടെ വിശ്രമ, ഡ്യൂട്ടി നിയമങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഡിസംബറിൽ രാജ്യവ്യാപകമായി ഇൻഡി​ഗോ സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയിരുന്നു. ദിവസങ്ങളോളം നീണ്ടു നിന്ന പ്രതിസന്ധിയിൽ ലക്ഷക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. നിയമങ്ങൾ നടപ്പാക്കുന്നതിൽ എയർലൈനിനുണ്ടായ പിഴവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഡിജിസിഎ കണ്ടെത്തിയിരുന്നു. 4,500-ലധികം വിമാനങ്ങളാണ് ഡിസംബറിൽ റദ്ദാക്കേണ്ടിവന്നത്. കമ്പനിയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്കു പിന്നാലെയാണ് മുൻ സിഇഒ രാജിവച്ചത്. ഈ വർഷം ഇതുവരെ ഇൻഡിഗോയുടെ ഓഹരികൾ 22 ശതമാനം ഇടിഞ്ഞതായാണ് കണക്കുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home