print edition റഷ്യൻ എണ്ണയുടെ ഇറക്കുമതി കുത്തനെ ഇടിഞ്ഞു


സ്വന്തം ലേഖകൻ
Published on Feb 08, 2026, 12:00 AM | 1 min read
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പേടിച്ച് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വൻതോതിൽ വെട്ടിക്കുറച്ച് മോദി സർക്കാർ. 2025 ഡിസംബറിലെ കണക്കനുസരിച്ച് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്‌ത എണ്ണയുടെ മൂല്യം 270 കോടി ഡോളറിലേക്കാണ് താഴ്‌ന്നത്. നവംബറിലെ 370 കോടി ഡോളറിൽ നിന്ന് ഒറ്റമാസം കൊണ്ട് 27 ശതമാനം എണ്ണ ട്രംപിനെ പേടിച്ച് കേന്ദ്രസർക്കാർ കുറച്ചു.
38 മാസത്തെ ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണ് ഡിസംബറിലേത്. രാജ്യത്തെ ആകെ എണ്ണ ഇറക്കുമതിയിൽ റഷ്യൻ എണ്ണ 24.9 ശതമാനത്തിലേക്കും ഡിസംബറിൽ താഴ്‌ന്നു. എണ്ണവ്യാപാരം നിരീക്ഷിക്കുന്ന കെപ്ലറിന്റെ കണക്കനുസരിച്ച് റിലയൻസ്, എച്ച്എംഇഎൽ, എംആർപിഎൽ, എച്ച്പിസിഎൽ കന്പനികൾ റഷ്യൻ എണ്ണയുടെ ഇറക്കുമതി ജനുവരിയിൽ പൂർണമായും അവസാനിപ്പിച്ചു. 16 ലക്ഷം ബാരൽ എണ്ണയാണ് ജനുവരിയിൽ പ്രതിദിനം ഇന്ത്യ വാങ്ങിയത്. ഇതിൽ 598,000 ബാരൽ എണ്ണയും വാങ്ങിയത് ഇന്ത്യൻ ഓയിൽ കോർപറേഷനാണ്. നയാര 410,000 ബാരലും ഭാരത് പെട്രോളിയം154,000 ബാരലും വാങ്ങി.
അതേസമയം അമേരിക്കയുടെ വില കൂടിയ എണ്ണയുടെ ഇറക്കുമതി വർധിച്ചു. 2024 ഡിസംബറിനെ അപേക്ഷിച്ച് 31 ശതമാനം
ഇറക്കുമതിയാണ് 2025 ഡിസംബറിലേത്. ആകെ ഇറക്കുമതി 56.9 കോടി ഡോളറായി. 1.1 ദശലക്ഷം ടൺ എണ്ണയാണ് ഇന്ത്യയെക്കൊണ്ട് ഡിസംബറിൽ അമേരിക്ക വാങ്ങിപ്പിച്ചത്. കഴിഞ്ഞ ജൂണിൽ 20 ലക്ഷം ഡോളറിന്റെ എണ്ണയാണ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത്. ഇത് റെക്കോർഡാണ്. റഷ്യയിൽ നിന്ന് എത്തിച്ച എണ്ണ ഇന്ത്യയിലെ റിഫൈനറികളിൽ എത്തിച്ച് യൂറോപ്പിന് മറിച്ച് വിറ്റ് സ്വകാര്യ കമ്പനികള്‍ കൊള്ളലാഭവും കൊയ്‌തിരുന്നു.










0 comments