5 വിമാനത്തിലായി 1117 ഇന്ത്യക്കാർ മടങ്ങിയെത്തി , വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കും
ഇറാനിൽനിന്ന് മലയാളികൾ അടക്കം 717 പേര്‍കൂടി എത്തി

ഫാദിലയും പിതാവ് മുഹമ്മദ് കച്ചക്കാരനും ഡൽഹി വിമാനത്താവളത്തിൽ
ന്യൂഡൽഹി
ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ ഇറാനിൽനിന്ന് ശനിയാഴ്‌ച മൂന്ന് വിമാനത്തിലായി 717 ഇന്ത്യക്കാർകൂടി ഡൽഹിയിൽ മടങ്ങിയെത്തി. ഇറാനിലെ മഷ്‌ഹദിൽനിന്ന് ശനി പകൽ നാലരയ്‌ക്ക് എത്തിയ വിമാനത്തിൽ മലപ്പുറം മുടിക്കോട് സ്വദേശിയായ ഫാദില കച്ചക്കാരനടക്കം 310 പേരെത്തി. തെഹ്‌റാനിലെ ഷാഹിദ് ബെഹെഷ്‌ത്തി സർവകലാശാലയിൽ രണ്ടാം സെമസ്റ്റർ എംബിബിഎസ് വിദ്യാർഥിയാണ്. ഫാദിലയെ സ്വീകരിക്കാൻ സൗദിയിൽ സിവിൽ എൻജിനീയറായ അച്ഛൻ മുഹമ്മദ് കച്ചക്കാരനും ഡൽഹി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇരുവരും രാത്രി കൊച്ചിക്ക് തിരിച്ചു.
അഞ്ച് വിമാനങ്ങളിലായി ഇതുവരെ 1117 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. എത്തിയവരിൽ ഭൂരിഭാഗവും കശ്‌മീർ സ്വദേശികളാണ്. പതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്.
അർമീനിയയിലെ യെരവാനിൽനിന്ന് വ്യാഴാഴ്‌ച ആദ്യ വിമാനത്തിൽ 110 പേർ എത്തിയിരുന്നു. വെള്ളി രാത്രി ഇറാനിലെ മഷ്‌ഹദിൽനിന്ന് രണ്ടാം വിമാനത്തിൽ 290 പേർ എത്തി. ശനി പുലർച്ചെ മൂന്നിന് തുർക്‌മെനിസ്ഥാനിലെ അഷ്‌ഗാബെത്തിൽനിന്ന് മൂന്നാം വിമാനത്തിൽ 117 പേരും എത്തി. പകൽ നാലരയ്‌ക്ക് മഷ്‌ഹദിൽനിന്നുള്ള നാലാം വിമാനത്തിലാണ് മലയാളി വിദ്യാർഥിനി ഉൾപ്പെടെയുള്ളവർ എത്തിയത്. ശനി അർധരാത്രി 290 പേർകൂടി ഡൽഹിയിലെത്തി.
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഇറാൻ അവരുടെ വ്യോമമേഖല സംഘർഷസാഹചര്യത്തിലും തുറന്നിരുന്നു. പാക് വ്യോമമേഖല ഒഴിവാക്കിയാണ് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്.
വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു. നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ അഭ്യർഥനപ്രകാരം അവരുടെ പൗരന്മാരെയും ഒഴിപ്പിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്.









0 comments