ഐഎസ്ആര്‍ഒയെ തളര്‍ത്തി; പിന്നാലെ 830 കോടി രൂപയുടെ ഫണ്ട് നേടി സ്വകാര്യ സ്റ്റാര്‍ട്അപ് കമ്പനി

ബെംഗളൂരു: ഇന്ത്യൻ സ്പേസ് സ്റ്റാര്‍ട്അപ് ആയ പിക്സൽ നൂറ് ദശലക്ഷം ഡോളറിന്റെ ഫണ്ടിങ് നേടി. പുതിയ ബഹിരാകാശ സാങ്കേതിക വിദ്യ പ്രഖ്യാപിച്ചുള്ള കമ്പനിയുടെ നീക്കങ്ങൾക്ക് പിന്നാലെയാണ് ഭീമൻ ഫണ്ട് എത്തിയത്. പൊതുമേഖലയിലെ ബഹിരാകാശ ഗവേഷണ നിര്‍മ്മാണ ശാസ്ത്ര സ്ഥാപനങ്ങൾ പതിയെ നിര്‍ജീവമാക്കപ്പെടുന്ന സാഹചര്യമാണ്. ഇത് അവസരമാക്കിയാണ് സ്വകാര്യ മേഖലയിൽ നിന്നുള്ള പുത്തൻ കമ്പനികളുടെയും നിക്ഷേപങ്ങളുടെയും കുതിപ്പ്.
ബഹിരാകാശ ഗവേഷണങ്ങളുടെയും ദൗത്യങ്ങളുടെയും ഭാഗമായുള്ള റോക്കറ്റ് നിര്‍മാണവും വിക്ഷേപണവും ഉൾപ്പെടെ മേഖലകളിൽ നിന്ന് സര്‍ക്കാര്‍ പിൻവാങ്ങുകയാണെന്ന് ഇൻ സ്പേസ് ചെയര്‍മാൻ പവൻ ഗോയങ്ക വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ബഹിരാകാശ മേഖലയിൽ സ്വകാര്യ മൂലധനത്തിന് സൗകര്യം ഒരുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇൻ സ്പേസ് (IN-SPACe - Indian National Space Promotion and Authorization Centre) കേന്ദ്ര സര്‍ക്കാരിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

മുമ്പ് ഐഎസ്ആര്‍ മാത്രം ചെയ്തിരുന്ന സാറ്റലൈറ്റ് നിര്‍മാണവും ഡാറ്റാ ശേഖരണവും എല്ലാം ഇനി പിക്സൽ, അഗ്നികുൾ, സ്കൈറൂട്ട് തുടങ്ങിയ സ്വകാര്യ കമ്പനികളാവും കയ്യാളുക. നൂറിൽ അധികം സാങ്കേതിക വിദ്യകളും സ്വകാര്യ കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. പി എസ് എൽ വി, എൽ വി എം നിര റോക്കറ്റുകളുടെ നിര്‍മാണവും സ്വകാര്യ കമ്പനികൾക്ക് നൽകുകയാണ്. ഇതോടെ വൻ ഇടപാടുകൾക്കാണ് സ്വകാര്യ കമ്പനികൾ തുടക്കമിട്ടിരിക്കുന്നത്.
ഫണ്ടിങ് ആരുടെ,
പിന്നിൽ ആരൊക്കെ
രാജ്യതന്ത്ര പ്രധാനവും യുദ്ധ തന്ത്രപ്രധാനവുമായ മേഖലയാണ് ബഹിരാകാശ രംഗം. അധിനിവേശ ഗവേഷണ മത്സരങ്ങളും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ ഏജൻസിയായ ഐഎസ്ആര്‍ ഈ രംഗത്ത് ലോകത്തിലെ തന്നെ മികച്ച ഒരു സ്ഥാപനമാണ്. ഇതിനെ തളര്‍ത്തി സ്വകാര്യ കമ്പനികൾക്ക് അവസരം തുറന്നു. ഏകദേശം 830 കോടിയോളം രൂപ ഒരു സ്റ്റാര്‍ട് അപ് കമ്പനിയിലേക്ക് മാത്രം ഒഴുകി എത്തി.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള നിക്ഷേപക ഭീമൻ ടെമാസക്, ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഞ്ച്വര്‍ ക്യാപിറ്റൽ ഫണ്ടിങ് ഏജൻസി സെറാഫിം സ്പേസ് എന്നിവയാണ് മുഖ്യ നിക്ഷേപകര്‍. സെറാഫിം ബഹിരാകാശ മേഖലയിൽ മാത്രം കാശിറക്കുന്ന സ്ഥാപനമാണ്. ഇതോടൊപ്പം ഇന്ത്യയിലെ പ്രമുഖ വെൽത്ത് ആൻഡ് അസറ്റ് മാനേജ്മെന്റ് കമ്പനിയായ 360 വൺ അസറ്റ്, ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള അന്താരാഷ്ട്ര നിക്ഷേപക സ്ഥാപനം ഐഐഎം ഇൻവെസ്റ്റ് എന്നിവയാണ് പിക്സലിന് ഫണ്ടിങ് പ്രഖ്യാപിച്ച് രംഗത്ത് എത്തുന്നത്. ഇന്ത്യയിലെ ഒരു സ്വകാര്യ സ്റ്റാര്‍ട് അപ് കമ്പനിക്ക് ലഭിക്കുന്ന വലിയ തുകയാണിത്.
ഇടപാടുകാരിൽ
യുഎസ് രഹസ്യ ഏജൻസിയും
ഭൂമിയെ കുറിച്ച് കൂടുതൽ ആഴത്തിലുള്ള വിവരങ്ങൾ ശേഖരിക്കുന്ന സാങ്കേതിക വിദ്യയുടെയും ഉപഗ്രഹ നെറ്റ്‌വർക്കുകളുടെയും കൂട്ടായ്മയായ പ്ലാനറ്ററി ഇൻഫ്രാസ്ട്രക്ച്വര്‍ നിര്‍മ്മിക്കയാണ് പിക്സൽ കമ്പനി ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് വര്‍ഷം മുൻപ് രൂപീകരിച്ച കമ്പനിയാണ്.
യു എസ് നാഷണൽ റീകണൻസ് (US NRO) ഏജൻസിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയുടെ രഹസ്യന്വേഷണ ആവശ്യത്തിനുള്ള സാറ്റലൈറ്റുകൾ വികസിപ്പിക്കയും നിര്‍മ്മിക്കയും ചെയ്യുന്ന പ്രമുഖ ഏജൻസിയാണ് ഇത്. വിസിബിൾ ലൈറ്റിന് പുറത്തുള്ളതും സാധാരണ സാറ്റലൈറ്റ് ക്യാമറകൾക്ക് കാണാൻ കഴിയാത്ത തരംഗദൈര്‍ഘ്യത്തിൽ ഉള്ളതുമായ വിവരങ്ങൾ വേര്‍തിരിച്ചെടുക്കാൻ ശേഷിയുള്ളതാണ് പിക്സലിന്റെ ഉപഗ്രഹങ്ങൾ.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ 'iDEX' (Innovations for Defence Excellence) പദ്ധതി പ്രകാരം വ്യോമസേനക്കായി മൾട്ടി പര്‍പസ് ഉപഗ്രങ്ങൾ നിര്‍മിക്കാനുള്ള കരാറുകളും പിക്സലിന് ലഭിച്ചിരുന്നു.










0 comments