print edition ഐടി മേഖലയിൽ കൂട്ടപ്പിരിച്ചുവിടൽ ഭീതി ; ടിസിഎസ് 6 മാസത്തിൽ പിരിച്ചുവിട്ടത് 30,000 ജീവനക്കാരെ

ന്യൂഡൽഹി
രാജ്യത്തെ ഐടി മേഖലയിൽ ആയിരക്കണക്കിന് ജീവനക്കാർ കൂട്ടപ്പിരിച്ചുവിടൽ ഭീഷണിയിൽ. 2025ലെ അവസാന ആറ് മാസം 30,000 ജീവനക്കാരെ പിരിച്ചുവിട്ട ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) പുതുവർഷത്തിലും ഇതേരീതി തുടരുമെന്ന് അറിയിച്ചു. മൂന്നാംപാദ ലാഭക്കണക്കുകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് കന്പനി വൃത്തങ്ങളുടെ പ്രതികരണം. കൃത്യമായ കാരണങ്ങളുടെ പേരിൽ, നടപടിക്രമങ്ങൾ പാലിച്ച് ജീവനക്കാരെ ഒഴിവാക്കുമെന്നാണ് കന്പനിയുടെ വാദം. എത്രപേരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞവർഷം രണ്ടാംപാദത്തിൽ 6000 ജീവനക്കാരെയും അവസാനപാദത്തിൽ 1800 ജീവനക്കാരെയുംപിരിച്ചുവിട്ടെന്നാണ് ടിസിഎസിന്റെ ഒൗദ്യോഗിക കണക്ക്. അതായത്, 7800 ജീവനക്കാരെയാണ് കന്പനി ‘ഒൗദ്യോഗികമായി’ പിരിച്ചുവിട്ടത്. പക്ഷേ, കഴിഞ്ഞവർഷം ഇതേ കാലയളവിലെ ജീവനക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തിയാൽ മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ 30,000ത്തിന്റെ കുറവുണ്ട്. അതായത് 22,000ത്തിൽ അധികം ജീവനക്കാർ സ്വയം രാജിവെച്ചൊഴിയാൻ നിർബന്ധിതരായി.
നിർമിത ബുദ്ധി സംവിധാനങ്ങളുടെ വ്യാപനം ഉൾപ്പടെയുള്ള കാരണങ്ങൾ കൂട്ടപ്പിരിച്ചുവിടലിന് ആക്കംകൂട്ടി. ആഴ്‌ചയിൽ അഞ്ച് ദിവസം നിർബന്ധമായും ഓഫീസ് അറ്റൻഡൻസ് വേണമെന്നത് ഉൾപ്പടെയുള്ള ചട്ടങ്ങൾ കർശനമായി നടപ്പാക്കാനും അതനുസരിച്ച് ജീവനക്കാരുടെ പ്രകടന റിപ്പോർട്ട് തയ്യാറാക്കാനുമാണ് തീരുമാനം. കൂടുതൽ കന്പനികൾ ടിസിഎസിന്റെ പാത പിന്തുടരുന്നതോടെ രാജ്യത്തെ ഐടി മേഖലയിലെ തൊഴിൽ സുരക്ഷിതത്വം ഇല്ലാതാകും.










0 comments