പശ്ചിമേഷ്യൻ സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ; മസ്‌കറ്റിലേക്ക് നാളെ മുതൽ വിമാനങ്ങൾ

ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട പശ്ചിമേഷ്യൻ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ. എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് മുതൽ ഒമാനിലെ മസ്‌കറ്റിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചു.
മേഖലയിലെ യുദ്ധസമാനമായ സാഹചര്യം മൂലം നൂറുകണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മസ്‌കറ്റ് സർവീസുകളാണ് നാളെ മുതൽ തുടങ്ങുക.
നിലവിൽ ഈ സെക്ടറിൽ സർവീസ് നടത്തുന്ന ഏക ഇന്ത്യൻ കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസ്. അതേസമയം, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ അർധരാത്രി വരെ നിർത്തിവെച്ചിരിക്കുകയാണ്.
ജിദ്ദയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരികെയെത്തിക്കാൻ ഇൻഡിഗോ പത്ത് പ്രത്യേക സർവീസുകൾ നടത്തും. ദുബായ്, അബുദാബി വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തനം തുടങ്ങിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നാണ് സൂചന.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതത് കമ്പനികളുടെ വെബ്‌സൈറ്റ് വഴി വിമാനത്തിന്റെ സമയം പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.










0 comments