ഇന്ത്യ - അമേരിക്ക ഇടക്കാല വ്യാപാരകരാർ അന്തിമഘട്ടത്തിലേക്കോ? വ്യക്തമാക്കി യുഎസ് ഉദ്യോഗസ്ഥൻ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാരക്കരാർ അന്തിമഘട്ട ചർച്ചകളിലാണെന്ന് വ്യക്തമാക്കി യുഎസ് ഉദ്യോഗസ്ഥൻ. പയറുവർഗങ്ങളുടെ ഇറക്കുമതിയെ കുറിച്ചും, ഘട്ടംഘട്ടമായി നികുതി കുറക്കുന്നതിനെ കുറിച്ചുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തേണ്ടതുണ്ട്.
ട്രംപ് ഭരണകൂടം നടപ്പിലാക്കിയ ഇറക്കുമതി നികുതികൾ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. നികുതി നിയമങ്ങൾക്ക് അടിസ്ഥാനമായ അന്താരാഷ്ട്ര അടിയന്തിര സാമ്പത്തിക നയത്തിന് (IEEPA) എതിരാണ് ഈ നടപടിയെന്നാണ് സുപ്രീംകോടതി വിധിച്ചത്. ഈ നികുതി വീണ്ടും നിയമവിധേയമാക്കി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അമേരിക്ക.
ഇന്ത്യ - അമേരിക്ക വ്യാപാരകരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നത് പയർവർഗങ്ങളുടെ കാര്യത്തിലാണ്. ഇന്ത്യ സ്വന്തം കാർഷിക വിപണിക്ക് കൂടുതൽ സുരക്ഷിതത്വം ആവശ്യപ്പെടുമ്പോൾ, ഈ വിപണിയിലേക്ക് കൂടുതലായി ഇടപെടുകയാണ് അമേരിക്കയുടെ ആവശ്യം.
രാഷ്ട്രീയപരമായി കാർഷികമേഖല ഇരുരാജ്യങ്ങൾക്കും വൈകാരികമായ വിഷയമാണ്. ഈ വിഷയത്തിൽ ഇരുരാജ്യങ്ങളുടെയും കണക്കുകൾ തമ്മിൽ ചേരുന്നില്ല.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് വ്യാപകമായി നികുതി ചുമത്താനുള്ള തന്റെ അധികാരം യുഎസ് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ മാറ്റമുണ്ടാകില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.
ഈ വ്യാപാരകരാർ നടപ്പിൽ വന്നാൽ അമേരിക്കയിൽനിന്ന് വൻതോതിൽ കാർഷികോൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടിവരും. ഇത് ഇന്ത്യയിലെ ആഭ്യന്തര കർഷകർക്ക് തിരിച്ചടിയാവും. എന്നാൽ ഈ കരാർ കർഷകർക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ വാദം. കൂടാതെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ സാധനങ്ങൾ നിർബന്ധമായി ഇറക്കുമതി ചെയ്യണമെന്ന വ്യവസ്ഥയും കരാറിലുണ്ട്.
രാജ്യത്തിന്റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന വ്യാപാരകരാറിലെ വിവരങ്ങൾ പുറത്തുവിടാത്തതിൽ മോദി സർക്കാരിനെതിരെ വിമർശനം ഉയർന്നിരുന്നു.










0 comments