print edition റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ

മോസ്‌കോ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതം മറികടക്കാൻ റഷ്യൻ എണ്ണയെ കൂടുതൽ ആശ്രയിച്ച് ഇന്ത്യ. കഴിഞ്ഞമാസം 63,816 കോടി രൂപയുടെ റഷ്യൻ ഹെെഡ്രോകാർബൺ ഇന്ത്യ വാങ്ങിയതായാണ് റിപ്പോർട്ട്. ഇതോടെ ചൈനയ്‌ക്ക് പിന്നാലെ റഷ്യൻ എണ്ണ വിഭവങ്ങളുടെ രണ്ടാമത്തെ വലിയ ഉപഭോക്താവായി ഇന്ത്യ. സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ)-ന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 52,813 കോടി രൂപയുടെ ക്രൂഡ് ഓയിൽ മാത്രം മെയിൽ ഇന്ത്യ വാങ്ങി. ആകെ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 83 ശതമാനമാണിത്.
കൽക്കരി വാങ്ങുന്നതിലും ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്. ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയിൽ എട്ട് ശതമാനത്തിന്റെ വർധനയുണ്ടായി. 21 ശതമാനവും റഷ്യയിൽനിന്നുള്ള വർധിച്ച ഇറക്കുമതി കാരണമുണ്ടായതാണ്. റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 50 ശതമാനവും വാങ്ങിയത് ചൈനയാണ്. 36 ശതമാനമാണ് ഇന്ത്യ വാങ്ങിയത്.
അമേരിക്കൻ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കി മോദി സർക്കാർ റഷ്യൻ എണ്ണ വാങ്ങുന്നത് ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. റഷ്യൻ എണ്ണയേക്കാൾ വില കൂടിയ യുഎസ് എണ്ണ വാങ്ങുന്നതിനും വെനസ്വേലയിൽനിന്ന് വാങ്ങുന്നതിനും ട്രംപ് ഭരണകൂടം മോദി സർക്കാരിൽ സമ്മർദം ചെലുത്തി. ഇതിനു വഴങ്ങിയതോടെ ഇന്ത്യക്ക് വൻ നഷ്ടമാണുണ്ടായത്. നിൽക്കക്കള്ളിയില്ലാതെ വീണ്ടും റഷ്യൻ എണ്ണയെ ആശ്രയിക്കേണ്ടിവന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റഷ്യയിൽനിന്ന് വേണമെങ്കിൽ എണ്ണ വാങ്ങാൻ ട്രംപ് വച്ചുനീട്ടിയ അനുമതി മോദി സർക്കാർ സ്വീകരിച്ചിരുന്നു.









0 comments