ad
Deshabhimani

ആഗോള ഊർജ പ്രതിസന്ധി; ഡീസൽ, എടിഎഫ് കയറ്റുമതി തീരുവ ഉയർത്തി കേന്ദ്രം

India hike export duty

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 16, 2026, 10:32 AM | 1 min read

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ യുഎസ് - ഇറാൻ സംഘർഷം ശക്തമായ സാഹചര്യത്തിൽ ആഗോള ഊർജ്ജ വിപണി കടുത്ത പ്രതിസന്ധിയിലാണ്. ഇതേത്തുടർന്ന് എണ്ണ വിതരണം വീണ്ടും തടസപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതി നികുതി ഇന്ത്യ വർധിപ്പിച്ചു. കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ച പുതിയ വിജ്ഞാപനപ്രകാരം ജൂലൈ രണ്ടാം പകുതി മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.


‌ഡീസൽ കയറ്റുമതിയുടെ മേലുള്ള ലെവി ലിറ്ററിന് 8.50 രൂപയിൽ നിന്ന് 15.5 രൂപയായാണ് വർ‌ധിപ്പിച്ചത്. വിമാന ഇന്ധനത്തിന്റേത് ലിറ്ററിന് 7.50 രൂപയിൽ നിന്ന് 14.5 രൂപയായും ഉയർത്തിയിട്ടുണ്ട്. ആഗോള വിപണിയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പെട്രോൾ കയറ്റുമതി നികുതി ലിറ്ററിന് 4 രൂപയിൽ നിന്ന് 2.5 രൂപയായി കുറച്ചിട്ടുണ്ട്.


ഏഷ്യയിലെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരായ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് നീങ്ങുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ. നിലവിൽ യുഎസിലും യൂറോപ്പിലും കടുത്ത ഇന്ധന വിതരണക്ഷാമം നേരിടുന്നുണ്ട്. ഈ വിപണികളിൽ നിന്ന് ലഭിക്കുന്ന ഉയർന്ന ലാഭം മുതലാക്കാൻ ഇന്ത്യൻ റിഫൈനറികൾ വൻതോതിൽ ശ്രമിക്കുന്നതിനാൽ ജൂലൈ മാസത്തിൽ ഇന്ത്യയിൽ നിന്നുള്ള ഡീസൽ, പെട്രോൾ കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ചിലൊന്ന് വർധിക്കുമെന്നാണ് വിലയിരുത്തുന്നത്. പുതിയ നികുതി വർധനവ് ഈ അമിത കയറ്റുമതിയെ സഹായിച്ചേക്കും.


മുൻപത്തെ കാലയളവിലെ ക്രൂഡ് ഓയിലിന്റെയും ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളുടെയും ശരാശരി അന്താരാഷ്ട്ര വില സൂചികയായി കണക്കാക്കി ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇന്ത്യ ഈ നികുതി നിരക്കുകൾ പുനഃപരിശോധിക്കാറുണ്ട്. ആഗോള ഊർജ വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് അനുസൃതമായി തീരുവകൾ ക്രമീകരിക്കാനും ഒപ്പം രാജ്യത്തെ ആഭ്യന്തര വിപണിയിൽ ആവശ്യത്തിന് ഇന്ധന ലഭ്യത ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കുന്നുണ്ട്. ലോകത്തിലെ നാലാമത്തെ വലിയ റിഫൈനിംഗ് ഹബ്ബായ ഇന്ത്യ തങ്ങളുടെ ആഭ്യന്തര ക്രൂഡ് ഓയിൽ ആവശ്യകതയുടെ 85 ശതമാനത്തിലധികം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. എന്നിരുന്നാലും അന്താരാഷ്ട്ര നിലവാരത്തിൽ വൻതോതിൽ ഇന്ധനം ശുദ്ധീകരിച്ച് പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home