ഓൺലൈൻ ഗെയിമിംഗിന് പുതിയ നിയന്ത്രണങ്ങൾ മെയ് ഒന്ന് മുതൽ; പണം വെച്ചുള്ള കളികൾക്ക് കർശന വിലക്ക്

ന്യൂഡൽഹി: രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടങ്ങൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 2025-ലെ ഓൺലൈൻ ഗെയിമിംഗ് പ്രോത്സാഹന-നിയന്ത്രണ നിയമത്തിന്റെ ഭാഗമായാണ് പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്.
ഐടി മന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച 'ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യ' ആയിരിക്കും ഇനി ഈ മേഖലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് രാജ്യത്ത് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും മുൻനിർത്തിയാണ് സർക്കാർ നടപടി.
ഐടി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അധ്യക്ഷനായ ആറംഗ സമിതിയാണ് ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി. ആഭ്യന്തരം, ധനകാര്യം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ മന്ത്രാലയങ്ങളിലെ പ്രതിനിധികളും ഇതിൽ അംഗങ്ങളായിരിക്കും.
കുട്ടികളുടെ സുരക്ഷയ്ക്കായി കർശനമായ 'ഏജ് വെരിഫിക്കേഷൻ' (പ്രായം തെളിയിക്കൽ), പാരന്റൽ കൺട്രോൾ സംവിധാനങ്ങൾ എന്നിവ ഗെയിമുകളിൽ നിർബന്ധമാക്കും. ഗെയിമുകൾ കളിക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിക്കുന്നതിനും അമിതമായി ഗെയിമിന് അടിമയാകുന്നത് തടയുന്നതിനുമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം.
ഇ-സ്‌പോർട്‌സിനെ ഒരു മത്സര ഇനമായി പരിഗണിച്ച് ഇതിനായി നിർബന്ധിത രജിസ്‌ട്രേഷൻ ഏർപ്പെടുത്തും. അതേസമയം, പണം വെച്ചുള്ള കളികളല്ലാത്ത സാധാരണ സോഷ്യൽ ഗെയിമുകൾക്ക് മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമല്ല.
നിരോധിത പണമിടപാട് ഗെയിമുകൾ തിരിച്ചറിയുന്നതിനും അവയിലേക്കുള്ള സാമ്പത്തിക ഇടപാടുകൾ തടയുന്നതിനും ബാങ്കുകൾക്കും പേയ്‌മെന്റ് ഗേറ്റ്‌വേകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഗെയിമിംഗ് മേഖലയിലെ സാമ്പത്തിക തട്ടിപ്പുകളും മാനസികാഘാതങ്ങളും കുറയ്ക്കുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
വിദേശ ആപ്പുകൾ വഴിയുള്ള പണം തട്ടൽ തടയാനും വിവരങ്ങൾ ഇന്ത്യയിലെ സെർവറുകളിൽ തന്നെ സൂക്ഷിക്കാനും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പരിഹാരത്തിനായി പ്രത്യേക ഉദ്യോഗസ്ഥനെ കമ്പനികൾ നിയമിക്കണമെന്നും ചട്ടത്തിൽ പറയുന്നു.










0 comments