റിപബ്ലിക് ദിനാഘോഷത്തിൽ രാജ്യം; സൈനിക കരുത്തുള്‍പ്പടെ വര്‍ണാഭമായ പരേഡ്, കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം

ന്യൂഡൽഹി: എഴുപത്തിയേഴാം റിപബ്ലിക് ദിനമാഘോഷിച്ച് രാജ്യം. വന്ദേമാതരത്തിന്‍റെ നൂറ്റിയമ്പതാം വര്‍ഷം പ്രമേയമാക്കി നടന്ന വര്‍ണ്ണാഭമായ പരേഡ് കര്‍ത്തവ്യപഥിനെ സമ്പന്നമാക്കി. ഡൽഹി കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തി. യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചു.
റിപബ്ലിക് ദിന പരേഡിന് പ്രസിഡൻ്റ് ദ്രൗപതി മുർമുവാണ് നേതൃത്വം നൽകിയത്. കേരളത്തിന്റെയടക്കം 30 ടാബ്ലോകളാണ് പരേഡിൽ അണിനിരന്നത്. പതിനൊന്നാമതായി കേരളത്തിന്റെ നിശ്ചല ദൃശ്യം റിപ്പബ്ലിക് ദിന പരേഡിനിറങ്ങി. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിച്ചത്.
യൂറോപ്യന്‍ യൂണിയന്‍ നേതാക്കളാണ് ഇത്തവണത്തെ പരേഡില്‍ വിശിഷ്ടാതിഥികളായത്. യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് മുഖ്യാതിഥികൾ. പ്രതിരോധ രംഗത്തെ സൈനിക കരുത്തും രാജ്യം ഇന്നുവരെ കരസ്ഥമാക്കിയ സൈനിക നേട്ടങ്ങളും പുത്തന്‍ ആയുധങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും പ്രദര്‍ശിപ്പിച്ചു. മിസൈലുകൾ, യുദ്ധവിമാനങ്ങൾ, പുതുതായി നിർമിച്ച യൂണിറ്റുകൾ, ഓപ്പറേഷൻ സിന്ദൂരിൽ ഉപയോഗിച്ച നൂതന ആയുധങ്ങൾ എന്നിവ ഇതിൽ ഉൾപ്പെട്ട സൈനിക പ്രകടനം ഇന്ത്യയ്ക്ക് അഭിമാനമായി.










0 comments