print edition ഇന്ത്യ– ഇയു വ്യാപാര കരാർ പ്രഖ്യാപനം നാളെ

ന്യൂഡൽഹി
അന്താരാഷ്‌ട്ര തലത്തിലെ ബലാബലങ്ങൾ മാറിമറിയുന്നതിനിടെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തമാക്കാൻ യൂറോപ്യൻ യൂണിയൻ. ചൊവ്വാഴ്‌ച ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപനമുണ്ടാകും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, കമീഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയ്‌ൻ എന്നിവർ ഡൽഹിയിലെത്തി. കേന്ദ്രമന്ത്രി ജിതിൻ പ്രസാദ ഇരുവരെയും സ്വീകരിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇരുവരെയും മുഖ്യാതിഥികളായി ക്ഷണിച്ച് ഉഭയകക്ഷി ബന്ധത്തിന് പുതിയ മാനവും ഇന്ത്യ നൽകി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടരെ നടത്തുന്ന തീരുവ യുദ്ധം ഇന്ത്യയെയും യുറോപ്പിനെയും ഒരേപോലെ ബാധിച്ച ഘട്ടത്തിലാണ് വാർഷിക ഉച്ചകോടി നടക്കുന്നത്. തന്ത്രപരമായ പങ്കാളിത്തത്തിനുള്ള പുതിയ ചുവടുവയ്‌പ്പ് ഉച്ചകോടിയിൽ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യ– ഇയു വ്യാപാര ബന്ധം കഴിഞ്ഞ വർഷങ്ങളിൽ മെച്ചപ്പെട്ടുവന്നതും വ്യാപാര കരാർ പ്രഖ്യാപനം വേഗത്തിലാക്കാൻ കാരണമായി. ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യൂറോപ്പിൽ കൂടുതൽ തൊഴിലവസരം നൽകുന്നതിലും ഉച്ചകോടിയിൽ തീരുമാനമുണ്ടാകും. അന്റോണിയോ കോസ്റ്റ, ഉർസുല വോൺഡെർ ലെയ്‌ൻ എന്നിവരുമായി വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ കൂടിക്കാഴ്‌ച നടത്തി.പങ്കാളിത്തത്തിന്റെ ശക്തിയും അനായാസതയും പ്രകടമാകുന്ന രീതിയിൽ വിവിധ വിഷയങ്ങളിൽ ഫലപ്രദമായ കൂടിക്കാഴ്‌ച നടന്നതായി ജയ്‌ശങ്കർ എക്‌സിൽ പ്രതികരിച്ചു. ഇയു നേതാക്കൾ ചൊവ്വാഴ്‌ച പ്രധാനമന്ത്രിയുമായും കൂടിക്കാഴ്‌ച നടത്തും.










0 comments