ഹൈദരാബാദിലെ ബേക്കറികളിൽ വ്യാപക പരിശോധന; ഗുരുതരമായ ഭക്ഷ്യസുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തി

പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ഹൈദരാബാദിലെ മിഠായികൾ, കേക്കുകൾ, കുക്കികൾ, ഉസ്മാനിയ ബിസ്‌കറ്റുകൾ എന്നിവ നിർമ്മിക്കുന്ന വിവിധ കേന്ദ്രങ്ങളിൽ ഹൈദരാബാദ് ഫുഡ് സേഫ്റ്റി ടാസ്‌ക് ഫോഴ്‌സ്, നടത്തിയ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തി.
നഗരത്തിലെ വിവിധ നിർമ്മാണ യൂണിറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടതായാണ് അധികൃതർ റിപ്പോർട്ട് ചെയ്തത്.
പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ അതീവ വൃത്തിഹീനമായ സാഹചര്യങ്ങളും, കീടങ്ങളുടെ ശല്യവും ഉൾപ്പെടെയുള്ള ഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയത്. ഭക്ഷ്യ ഉൽപന്നങ്ങൾ നിർമ്മിക്കുന്നത് സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷത്തിലാണെന്നും ഫുഡ് സേഫ്റ്റി റെഗുലേഷൻസ് പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഈ പരിശോധനകൾ നടത്തിയത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാകാത്ത ഭക്ഷ്യ ബിസിനസ്സ് ഓപ്പറേറ്റർമാർക്കെതിരെ വരും ദിവസങ്ങളിലും കർശനമായ നടപടികൾ സ്വീകരിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
സുരക്ഷിതവും ശുചിത്വമുള്ളതുമായ അന്തരീക്ഷത്തിൽ മാത്രമേ ഭക്ഷ്യ ഉൽപന്നങ്ങൾ നിർമ്മിക്കാനും സൂക്ഷിക്കാനും പാടുള്ളൂവെന്നും നിർമ്മാണ യൂണിറ്റുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.










0 comments