കമ്പനിയെ പോലും അറിയിക്കാതെ 'നിക്ഷേപ' പ്രഖ്യാപനം; യുഡിഎഫ് മുഖ്യമന്ത്രിമാർക്ക് ഇത് സ്ഥിരം പരിപാടി..!

തിരുവനന്തപുരം: കമ്പനികൾ അറിയാതെ അവരുടെ പേരിൽ നിക്ഷേപം പ്രഖ്യാപിക്കുന്ന യുഡിഎഫ് സർക്കാരുകളുടെ പതിവ് ശൈലിക്കെതിരെ രൂക്ഷവിമർശനം. ഇത്തരം തട്ടിപ്പുകൾ യുഡിഎഫ് സർക്കാരുകൾക്ക് പുതിയതല്ലെന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ വിമർശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്.
2012-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിക്ഷേപ സംഗമത്തിൽ വെച്ച് ഫോക്‌സ്‌വാഗൺ കേരളത്തിൽ 2000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച സംഭവം ഇതിനോടൊപ്പം ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്ന് ഈ പ്രഖ്യാപനത്തെ വാഴ്ത്തിപ്പാടി മുഖ്യധാരാ മാധ്യമങ്ങൾ ഇൻഫോഗ്രാഫിക്സുകൾ വരെ നൽകിയിരുന്നു.
എന്നാൽ, തങ്ങൾ കേരളത്തിൽ ഇത്തരമൊരു നിക്ഷേപം നടത്തുന്നില്ലെന്ന് ഫോക്‌സ്‌വാഗൺ അധികൃതർ തന്നെ പിന്നീട് വ്യക്തമാക്കിയതോടെ ആ അവകാശവാദം പൊളിഞ്ഞു. കമ്പനിയുടെ സബ്സിഡിയറിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ വിവരം അറിയിച്ചപ്പോഴാണ് മാനേജ്‌മെന്റ് പോലും ഇത്തരം ഒരു 'നിക്ഷേപ'ത്തെക്കുറിച്ച് അറിയുന്നത്.
ഒരു ദശാബ്ദത്തിന് ശേഷം, ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വവും സമാനമായ രീതിയിൽ കമ്പനിയെ അറിയിക്കാതെ നിക്ഷേപം നടത്താൻ തീരുമാനിച്ചത് വലിയ പരിഹാസങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ തയ്യാറാകാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. യുഡിഎഫ് ഭരണകാലത്ത് തുടർക്കഥയാകുന്ന ഇത്തരത്തിലുള്ള 'വിസ്മയ' പ്രഖ്യാപനങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലും ട്രോൾ മഴയാണ്.










0 comments